തൃശൂർ : കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് മണ്ണിടിച്ചിൽ. ചെറിയതോതിലാണ് മണ്ണിടിച്ചിലെന്നാണു പ്രാഥമിക വിവരം. രണ്ട് ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇടിഞ്ഞ മണ്ണ് പാറയ്ക്കിടയിലാണ് കുടുങ്ങിക്കിടക്കുന്നത്. ജില്ലാ കലക്ടർ ശിഖാ സുരേന്ദ്രൻ കെ.രാജൻ എംഎൽഎയും സ്ഥലത്തെത്തി. സ്ഥലത്ത് ഇപ്പോഴും മഴ തുടരുന്നതിനാൽ ആശങ്കയുണ്ട്. മണ്ണ് താഴെ റോഡിലേക്ക് വരാത്തതിനാൽ നിലവിൽ സ്ഥലത്ത് ഗതാഗത തടസ്സമില്ല. ദേശീയ പാത എൻജിനിയർമാർ സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞ മുകൾ ഭാഗത്തേക്ക് എത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടുമെന്നും കെ.രാജൻ എംഎൽഎ അറിയിച്ചു.
പ്രശ്നമില്ലെന്നാണ് അധികൃതർ അറിയിച്ചതെന്ന് ജില്ലാ കലക്ടർ പറഞ്ഞു. ദേശീയപാത അധികൃതരും വനംവകുപ്പ് ഉദ്യോഗസ്ഥരും മണ്ണിടിച്ചിലുണ്ടായ ഭാഗത്തെത്തി പരിശോധന നടത്തും. മുകളിൽ എത്തി പരിശോധിച്ചാൽ മാത്രമേ ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ എന്ന് മനസ്സിലാവുകയുള്ളു. മുകളിൽ വെള്ളക്കെട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും ശിഖ സുരേന്ദ്രൻ അറിയിച്ചു.




























