തൃശ്ശൂർ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നാളെ തൃശ്ശൂര്‍ പൂരത്തിന് കൊടിയേറും. കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടക്കുന്നത്. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. 224 വയസ്സ് പിന്നിട്ട പൂരം കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പുരാൻ തുടങ്ങിവെച്ചതാണ്.
നാളെ രാവിലെ 11.15 നും 12 നും ഇടയിൽ തിരുവമ്പാടിയിലും 11.30 നും 12.5 നും ഇടയിൽ പാറമേക്കാവിലും കൊടിയേറും. പാറമേക്കാവ് ഭഗവതിക്കായി ഇത്തവണ പാറമേക്കാവ് പത്മനാഭനാണ് തിടമ്പേറ്റുന്നത്. തിരുവമ്പാടിക്കായി തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പേറ്റും.
മണിക്കൂറുകള്‍ നീളുന്ന തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത് നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര വാതില്‍ തള്ളിതുറക്കുന്നതോടെയാണ്. വെയിലേല്‍ക്കാതെ വേണം കണിമംഗലം ശാസ്താവ് വടക്കുംനാഥനിലെത്താൻ എന്നാണ് വിശ്വാസം. മറ്റൊരു ആകര്‍ഷകമായ ചടങ്ങാണ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടക്കുന്ന മഠത്തില്‍വരവ്. മേളാസ്വാദകരെ ആനന്ദത്തിലാറാടിക്കുന്ന ഇലഞ്ഞിത്തറമേളം നടക്കുന്നത് ഇലഞ്ഞിമരച്ചോട്ടിലാണ്. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തില്‍ 250 ഓളം കലാകാരൻമാര്‍ ഈ മേളവിസ്മയത്തില്‍ പങ്കെടുക്കും. രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.
ഇത്തവണ പൂരത്തിന് എത്തുന്ന എല്ലാവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് , പാസ്സ് എടുത്ത വിവരങ്ങൾ ഉണ്ടായിരിക്കണം. പൂരം നടക്കുന്ന തേക്കുംകാട് മൈതാനത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം 16000 പേർക്ക് മാത്രമാണ് പ്രവേശിക്കാൻ അനുമതിയുള്ളത്. പരമാവധി ആളുകൾ എത്തുന്നത് കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.