പാലക്കാട്: രാത്രി ഉറങ്ങി കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടടുത്ത് നിന്ന് നായയെ കടിച്ചെടുത്ത് പുലി പാഞ്ഞു. ചിത്രങ്ങളിൽ മാത്രം കണ്ട് പരിചയമുള്ള പുലി കട്ടിലിലിൽ നിന്ന് തട്ടി താഴെയിട്ടതിന്റെ ഞെട്ടലിലാണ് മൂന്നര വയസുകാരി അവനിക. കുഞ്ഞിന്റെ ജീവൻ തലനാരിഴയ്ക്കു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ. ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളുടെ തൊട്ടരികിൽ നിന്നു നായയെ കടിച്ചെടുത്തു പാഞ്ഞ പുലി ഒരു നാടിന്റെ മുഴുവൻ ഉറക്കംകെടുത്തുകയാണ്. മലമ്പുഴ അകമലവാരത്ത് എലിവാൽ സ്വദേശി കെ.കൃഷ്ണന്റെ ഒറ്റമുറി വീടിനകത്താണ് വാതിൽ മാന്തിപ്പൊളിച്ചു പുലി കയറിയത്. മുറിക്കുള്ളിൽ കെട്ടിയിട്ടിരുന്ന ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട നായയായിരുന്നു ലക്ഷ്യം. നായയുടെ നേരെ ചാടുന്നതിനിടെയാണ് പുലി ദേഹത്തുതട്ടി മൂന്നരവയസ്സുകാരി അവനിക കട്ടിലിൽനിന്നു താഴെ വീണത്.
നിലത്തുകിടന്നിരുന്ന അമ്മ ലത കരച്ചിൽകേട്ട് ഉണർന്നപ്പോൾ കണ്ടത് നായയെ കടിച്ചുപിടിച്ചു നിൽക്കുന്ന പുലിയെ. കട്ടിലിലുണ്ടായിരുന്ന പൗർണമി (5), അനിരുദ്ധ് (7) എന്നീ മക്കളേയുംകൂടി ചേർത്തുപിടിച്ച് ലത നിലവിളിച്ചു. വീടിനുപുറത്ത് ഉറങ്ങുകയായിരുന്ന കൃഷ്ണൻ കരച്ചിൽകേട്ടു വന്നപ്പോഴേക്കും നായയുമായി പുലി പുറത്തേക്കു പാഞ്ഞു. കുഞ്ഞിന്റെ കാലിനു നിസ്സാര പരുക്കുണ്ട്. അവനികയ്ക്ക് അങ്കണവാടി അധ്യാപിക സമ്മാനിച്ച ‘റോക്കി’ എന്ന നായയെയാണു പുലി പിടിച്ചത്. മുമ്പും ഇതേ നായയെ പുലി പിടിക്കാൻ ശ്രമിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി വീടിനകത്തു കെട്ടിയിട്ടത്. തകർന്നു വീഴാറായ ഒറ്റമുറി വീട്ടിലാണ് കുടുംബം കഴിയുന്നത്. വന്യമൃഗങ്ങളെ പേടിച്ചു കഴിയുന്ന 13 കുടുംബങ്ങൾകൂടി ഇവിടെയുണ്ട്. 2017 ൽ ഇവിടെ സൗരോർജവേലി സ്ഥാപിച്ചെങ്കിലും പരിപാലനമില്ലാതെ നശിച്ചു പോയിട്ടുണ്ട്.