റാന്നി: ളാഹ എസ്റ്റേറ്റിൻ്റെ പുതുക്കട മേഖലയിൽ കടുവയുടെ സാന്നിധ്യം നിരന്തരം ഉണ്ടായ സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യർത്ഥിച്ചു. അതോടൊപ്പം വനം വകുപ്പിൻ്റെ നേതൃത്വത്തിൽ ഇവിടെ നിരീക്ഷണം ശക്തമാക്കണം എന്ന ആവശ്യവും മന്ത്രി അംഗീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച വെളുപ്പിനെ ളാഹ ഹാരിസൺ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ശോഭനയാണ് കടുവയെ കണ്ടത്. എസ്റ്റേറ്റിന്റെ പുതുക്കട ഭാഗത്ത് ടാപ്പിങ് നടത്തുന്നതിനിടെ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കുമ്പോഴാണ് കടുവ തൻ്റെ നേരെ സാവകാശം നടന്നു വരുന്നത് കണ്ടതായി ശോഭന പറഞ്ഞത്.
ബഹളം വച്ച് ഓടി സ്വകാര്യ ക്രഷറിലേക്കുള്ള റോഡിൽ കയറി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസം പശുക്കുട്ടിയെയും കടുവ പിടിച്ച നിലയിൽ കണ്ടിരുന്നു. നൂറുകണക്കിന് തോട്ടം തൊഴിലാളികളാണ് ളാഹ എസ്റ്റേറ്റിൽ വെളുപ്പിനെ ടാപ്പിങ്ങിന് പോകുന്നത്. ശബരിമല വനമേഖലയോട് ചേർന്ന് ഏറെ ജനവാസമുള്ള പ്രദേശങ്ങളാണ് ളാഹ, പുതുക്കട ഭാഗങ്ങൾ. ഇവിടങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടതോടെ ജനങ്ങൾ ആകെ പരിഭ്രാന്തരായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവയെ നിരീക്ഷിക്കാനായി വനം വകുപ്പ് ക്യാമറയും വെച്ചിരുന്നു. ജനങ്ങളുടെ ഭീതി അകറ്റുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റാന്നി ഡിഎഫ് ഒ യോടും എംഎൽഎ ആവശ്യപ്പെട്ടിട്ടുണ്ട്.