എറണാകുളം: പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ തന്നെയാണ് നല്ലതെന്ന് പാർട്ടി വിട്ട മുൻ നേതാവും തളിപ്പറമ്പ് എംഎൽഎയുമായ ടി.കെ. ഗോവിന്ദൻ. പ്രതിസന്ധിഘട്ടത്തിൽ പിണറായി തന്നെ പാർട്ടിയെ നയിക്കുന്നതാണ് നല്ലത്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ ഏത് പ്രതിസന്ധിയെയും നേരിടാനും മുന്നോട്ട് പോകാനും കഴിയുന്ന ഒരാളാണ് അദ്ദേഹം. പക്ഷേ പ്രവർത്തന ശൈലി മാറ്റണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൂട്ടായ നേതൃത്വമുണ്ടെങ്കിലും വ്യക്തികൾക്കും അവരുടേതായ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഏക കാരണം പിണറായിയാണെന്ന ആശയത്തോട് താൻ യോജിക്കുന്നില്ലെന്നും ടി.കെ. ഗോവിന്ദൻ. പിണറായിക്കും കുറ്റമുണ്ട്. എന്നിരുന്നാലും, ഇത് സിപിഐഎമ്മിന്റെ കൂട്ടായ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
ഉത്തരവാദിത്തം ഏറ്റെടുത്ത് എം.വി. ഗോവിന്ദൻ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണം. പരാജയത്തിന് ഉത്തരവാദികളായ നേതാക്കൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചാൽ, അത് ജനങ്ങൾക്കിടയിൽ കൂടുതൽ വിശ്വാസം സൃഷ്ടിക്കും. നിലവിലെ പ്രവർത്തന ശൈലി മാറണം. ഈ ധാർഷ്ട്യകരമായ സമീപനം മാറ്റി ജനങ്ങളെ ലക്ഷ്യം വച്ചുള്ള ഒരു സമീപനം സ്വീകരിച്ചില്ലെങ്കിൽ, നിലവിലുള്ള സ്ഥിതി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി നിർണയത്തിൽ സ്വജനപക്ഷപാതം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടറി ശ്രമിച്ചു. പാർട്ടി സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി, എല്ലാ കീഴ് കമ്മിറ്റികളും സ്ഥാനാർഥിത്വത്തെ എതിർത്തു. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും അത് അറിഞ്ഞിരുന്നു. അത്തരം എതിർപ്പുകൾ ഉണ്ടാകുമ്പോൾ, സ്ഥാനാർത്ഥിഥിയെ മാറ്റുക എന്നതാണ് പതിവ്. അത് ചെയ്തില്ല. പാർട്ടി തിരുത്തിയില്ലെങ്കിൽ, ഞാൻ പൊതുജനങ്ങളുടെ അടുത്തേക്ക് പോകുമെന്ന് ഞാൻ പറഞ്ഞു. ജനങ്ങൾ എന്നോടൊപ്പം നിന്നു- ടി.കെ. ഗോവിന്ദൻ്റെ വാക്കുകൾ.






























