പനാജി : തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് മൂന്നുമാസത്തിന് ശേഷം രാജിവെച്ച് ഗോവ മുന്‍ എം.എല്‍.എ ലാവൂ മംലെദാര്‍. തൃണമൂല്‍ കോണ്‍ഗ്രസ് വര്‍ഗീയ പാര്‍ട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് രാജി. മുന്‍ എം.എല്‍.എയായ ലാവൂ സെപ്റ്റംബറിലാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയത്.
പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കാഴ്ചവെച്ച പ്രകടനത്തില്‍ ആകൃഷ്ടനായാണ് താന്‍ പാര്‍ട്ടിയിലെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണെന്നായിരുന്നു വിശ്വാസം. എന്നാല്‍ 15-20 ദിവസമായി പാര്‍ട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതില്‍ നിന്ന് ബി.ജെ.പിയേക്കാള്‍ മോശമാണെന്ന് മനസിലായി -ലാവൂ പറഞ്ഞു. സംസ്ഥാനത്തെ ഹിന്ദു, ക്രിസ്ത്യന്‍ വോട്ടുകളെ വിഭജിക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ടി.എം.സി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായുള്ള സഖ്യം ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യന്‍ വോട്ടുകള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കും ഹിന്ദു വോട്ടുകള്‍ എം.ജി.പിയിലേക്കും കേന്ദ്രീകരിക്കാനാണ് ശ്രമം. ടി.എം.സി ഒരു വര്‍ഗീയ പാര്‍ട്ടിയാണ്. അതിനാലാണ് മതേതരത്വ മൂല്യത്തെ തകര്‍ക്കാനുള്ള അവരുടെ ശ്രമം -ലാവൂ കൂട്ടിച്ചേര്‍ത്തു.
ഗൃഹലക്ഷ്മി പദ്ധതിയുടെ പേരില്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാനാണ് തൃണമൂലിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ‘പശ്ചിമ ബംഗാളില്‍ ലക്ഷ്മി ഭണ്ഡാര്‍ പദ്ധതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 500 രൂപ വീതം നല്‍കി. ഇവിടെ ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴില്‍ 5,000രൂപ നല്‍കുമെന്നാണ് വാഗ്ദാനം. ഇത് അസാധ്യമാണ്. ഈ പദ്ധതി വാഗ്ദാനം ഗോവയില്‍നിന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയെന്നത് മാത്രമാണ്’ -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.