ആലപ്പുഴ: വിവാഹ വേദിയിലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പോലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. അൽപ്പം മുമ്പാണ് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി.
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പോലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ പോലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പോലീസിന്‍റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പോലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.





























