കോഴിക്കോട് : ഇന്ന് മെയ് ഒന്ന്. ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമാണ് ഇന്ന്. എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള സാമൂഹിക, സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ദിനമാണ് ഇത്.എട്ട് മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ആദ്യം ഉണ്ടായത് 1856ൽ ആസ്ത്രേലിയയിൽ ആണ്. 1904 ൽ ആംസ്റ്റർഡാമിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിൽ എട്ട് മണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.
അതേസമയം, ഇതിന്റെ പ്രചോദനം അമേരിക്കയിൽ ആണെന്നും വാദവുമുണ്ട്. 1886ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർഥമാണ് മേയ് ദിനം ആചരിക്കുന്നതെന്ന് കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു.അതിനിടെ, ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മെയ് ദിന പരേഡ് റദ്ദാക്കി. ഇന്ധന ദൗര്‍ലഭ്യം മൂർച്ഛിച്ചതിനെ തുടര്‍ന്നാണിത്. എല്ലാ വര്‍ഷവും മെയ് ദിനത്തില്‍ പതിനായിരക്കണക്കിന് പേര്‍ ഹവാനയിലെ വിപ്ലവ ചത്വരത്തില്‍ സംഗമിക്കാറുണ്ടായിരുന്നു. 1959ലെ ക്യൂബ വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് മെയ് ദിന പരേഡ് റദ്ദാക്കുന്നത്.