തിരുവനന്തപുരം : തക്കാളിക്ക് പൊതുവിപണിയിൽ കിലോഗ്രാമിന് 130 രൂപ. മുരിങ്ങയ്ക്കയ്ക്ക് 180 രൂപയും പയറിന് 120 രൂപയുമായി. ബീൻസ്, വെള്ളരി, കത്തിരി എന്നിവയുടെ വില 100 കടന്നു. സർക്കാർ ഇടപെട്ടിട്ടും പൊതുവിപണിയിലെ പച്ചക്കറി വില കുതിക്കുകയാണ്. ഹോർട്ടികോർപ് വഴി തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു പച്ചക്കറികൾ കേരളത്തിൽ എത്തിച്ച് വിതരണം ചെയ്തിട്ടും പൊതുവിപണിയിലെ വില കുറയുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില കുത്തനെ ഉയർന്നതെന്നു ഹോർട്ടികോർപ് അറിയിച്ചു. ചില കച്ചവടക്കാർ അവസരം മുതലെടുക്കുന്നതായും പരാതിയുണ്ട്.
പൊതുവിപണിയിൽ നിന്നു 10 മുതൽ 40 രൂപ വില കുറച്ചാണ് ഹോർട്ടികോർപിന്റെയും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലിലെയും പച്ചക്കറി വിൽപന. തക്കാളിക്ക് കിലോഗ്രാമിന് 56 രൂപയും മുരിങ്ങയ്ക്കയ്ക്ക് 89 രൂപയു ബീൻസിന് 63 രൂപയും വെള്ളരിക്ക് 27 രൂപയും കത്തിരിക്ക് 45 രൂപയുമാണ് ഹോർട്ടികോർപിലെ വില. ബീറ്റ്റൂട്ട് കിലോഗ്രാമിന് 29 രൂപ, ഇഞ്ചി 45 രൂപ നിരക്കിലാണു വിൽക്കുന്നത്. അതേസമയം മല്ലിയിലയ്ക്ക് പ്രാദേശിക വിപണിയിലെ 100 രൂപയാണ് (കിലോഗ്രാമിന്) ഹോർട്ടികോർപ്പിലും ഈടാക്കുന്നത്.
തിരുവനന്തപുരം ചാല മാർക്കറ്റിൽ തക്കാളിക്ക് കിലോഗ്രാമിന് 100 രൂപയാണ് ഇന്നലത്തെ വില. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്നു കൃഷി വകുപ്പ് അറിയിച്ചു. ഇടനിലക്കാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നു നേരിട്ട് പച്ചക്കറി സംഭരിച്ച് ഹോർട്ടികോർപ് മുഖേന കേരളത്തിൽ വിൽക്കുന്നതിന്റെ ഭാഗമായി രണ്ടാഴ്ചയ്ക്കുള്ളിൽ തെങ്കാശിയിൽ സംഭരണ കേന്ദ്രം തുറക്കുമെന്നും കൃഷി വകുപ്പ് പറഞ്ഞു.