കടുത്തുരുത്തി : പരിശോധനക്കെത്തിയ യുവതിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ച എക്സ്റേ ക്ലിനിക് ഉടമ അറസ്റ്റിൽ. കല്ലറ ജങ്ഷനിൽ സ്വകാര്യ എക്സ്റേ ക്ലിനിക് നടത്തുന്ന കളമ്പുകാട് വരിക്കമാൻ തൊട്ടിയിൽ സ്റ്റീഫനാണ്(57) പോലീസ് പിടിയിലായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് 30 വയസ്സുള്ള യുവതി സ്കാനിങ്ങിനായി സെന്ററിൽ എത്തിയത്.
പരിശോധനകൾ നടത്തുന്നതിനിടെ സ്റ്റീഫൻ യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ പിടിച്ചതിനെത്തുടർന്ന് ഇവർ ബഹളംവെച്ച് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കടുത്തുരുത്തി പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കടുത്തുരുത്തി സി.ഐ. കെ.ജെ.തോമസ് പറഞ്ഞു.