പത്തനംതിട്ട : ഏഴുവയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ കുളനട കുറിയാനിപ്പള്ളിൽ ആശാഭവൻ വീട്ടിൽ നാണു മകൻ ശിവദാസനെ (67) പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് 55 വർഷം കഠിന തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ 7 വർഷം അധിക കഠിനതടവും അനുഭവിക്കണം. 2023 കാലയളവിൽ പ്രതി പെൺകുട്ടികളുടെ വീട്ടിൽ അതിക്രമിച്ചു കടക്കുകയും കുട്ടികളോട് വെള്ളം ആവശ്യപ്പെടുകയും ചെയ്യുകയും തുടർന്ന് ടി.വി കണ്ടു കൊണ്ടിരുന്ന കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു. കുട്ടികളുടെ വീടുമായി മുൻപരിചയം ഉണ്ടായിരുന്ന പ്രതി കുട്ടികളുടെ പിതാവ് സമീപത്തുള്ള മറ്റൊരു വീടിന്റെ സമീപത്ത് വീട്ടുടമസ്ഥനുമായി സംസാരിച്ചു നിൽക്കുന്നതും കുട്ടികളുടെ മാതാവ് വീട്ടിലില്ലെന്ന കാര്യവും മനസിലാക്കി വീട്ടിൽ അതിക്രമിച്ചു കടക്കുകയായിരുന്നു.
കുട്ടികളുടെ പിതാവ് വീട്ടിലെത്തിയപ്പോൾ കർട്ടന് പിന്നിൽ ഭയന്ന് ഒളിച്ചിരിക്കുന്ന അവസ്ഥയിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് വിവരം ചോദിച്ചതിൽ വെച്ച് സഹോദരിമാർ ഇരുവരും പിതാവിനോട് സംഭവം വിശദീകരിക്കുകയും ഇലവുംതിട്ട പോലിസിൽ വിവരം അറിയിക്കുകയുമായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ ജയ്സൺ മാത്യൂസ് ഹാജരായ കേസിൽ പെൺകുട്ടികളുടെ മൊഴി പ്രത്യേകമായി രേഖപ്പെടുത്തി പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. രണ്ടാമത്തെ കേസിൽ പ്രതിയ്ക്ക് 7 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപയും ശിക്ഷവിധിച്ചിട്ടുണ്ട്. രണ്ട് കേസിലേയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി പ്രസ്താവിച്ചിട്ടുണ്ട്. ഇരുകേസുകളും അന്വേഷണം നടത്തിയത് ഇലവുംതിട്ട പോലീസ് ഇൻസ്പെക്ടർ ആയിരുന്ന ദീപുവാണ്.