കാസർഗോഡ്: കാസർഗോഡ് ചെറുവത്തൂരിൽ മണ്ണിടിച്ചിലുണ്ടായ ദേശീയപാതയിലൂടെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങൾ മാത്രമാണ് റോഡിലൂടെ കടത്തിവിടുന്നത്. വീരമലക്കുന്നിൻ്റെ ഒരു ഭാഗം ഇടിഞ്ഞ് കഴിഞ്ഞദിവസം രാവിലെയാണ് ദേശീയപാതയിലേക്ക് പതിച്ചത്. വീരമലക്കുന്നിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ചരക്ക് വാഹനങ്ങൾ മാത്രമാണ് പൊലീസിന്റെ മേൽനോട്ടത്തിൽ നിലവിൽ ദേശീയപാതയിലൂടെ കടത്തിവിടുന്നത്. ബസ് അടക്കമുള്ള യാത്രാ വാഹനങ്ങൾ നേരത്തെ നിശ്ചയിച്ചതനുസരിച്ച് – നീലേശ്വരം – കോട്ടപ്പുറം, കയ്യൂർ – ചീമേനി – കോത്തായി മുക്ക്, കയ്യൂർ – ചെമ്പ്രകാനം – പാലക്കുന്ന് വഴിയിലൂടെ യാത്ര ചെയ്യണം.
അപകടവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിൽ നിർമാണ കരാറുകാരായ മേഘ കമ്പനി ഗുരുതരമായി വീഴ്ച വരുത്തിയതായി കണ്ടെത്തി. കരാർ കമ്പനിയുടെ അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണം. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ദേശീയപാത അതോറിറ്റി അവഗണിച്ചു. കരാർ കമ്പനിക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് വീണ്ടും മണ്ണ് ഇടിയാൻ സാധ്യതയുള്ളതയുണ്ടെന്നാണ് വിലയിരുത്തൽ. വീരമലക്കുന്നിന് പുറമെ ജില്ലയിൽ അപകട സാധ്യത മേഖലയായി കണ്ടെത്തിയ ബേവിഞ്ച, തെക്കിൽ, മട്ടലായി കുന്ന് എന്നിവിടങ്ങളിലും ജാഗ്രത നിർദ്ദേശം നൽകി. പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് ഉടൻ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. ഉന്നതതല യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കും.






























