റാന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ റാന്നി പെരുമ്പുഴയിലെ നിര്‍മ്മാണമൂലമുള്ള ഗതാഗത കുരുക്കിനു പരിഹാരമാകുന്നില്ല. കഴിഞ്ഞ ഒന്നര വർഷമായി തുടരുന്ന ഗതാഗത സ്തംഭനത്തിലെ കുരുക്കഴിയാന്‍ മണിക്കൂറുകളോളം കഴിയും. റാന്നി ടൗണിലെ നിർമ്മാണ ജോലികൾ രാത്രി കാലങ്ങളിൽ നടത്തുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതു പാലിക്കാത്തതുകാരണമാണ് പകൽ സമയങ്ങളിൽ ഗതാഗതം തടസപ്പെടാൻ കാരണം.
ഗതാഗതം സ്തംംഭിക്കുന്ന സമയങ്ങളിൽ അത്യാവിശ്യ സർവ്വീസായ ആമ്പുലൻസും അതിൽ പെട്ടു പോകുന്ന കാഴ്ചയാണ്. പോലീസ് സ്റ്റേഷൻ പടി മുതൽ പാലം വരെയുള്ള ഓടയുടെ നിർമ്മാണവും ജലവിതരണ പൈപ്പു സ്ഥാപിക്കൽ കാരണവുമാണ് കഴിഞ്ഞ 6 മാസക്കാലമായി ഗതാഗത സ്തംഭനം ഉണ്ടാക്കുന്നത്. റാന്നി വലിയപാലം മുതല്‍ ബ്ലോക്കുപടി വരെയാണ് നിർമ്മാണ ജോലികൾ നടക്കുന്നത്. പല സ്ഥലങ്ങളിലും റോഡിൻ്റെ മധ്യഭാഗത്തും വശങ്ങളിലും കുഴികളാണ്.
ടോറസ് ലോറികല്‍ അടക്കം വലിയ വാഹനങ്ങൾ ചീറി പാഞ്ഞു വരുമ്പോൾ ജീവന്‍ രക്ഷിക്കാനായി ഇരുചക്രവാഹനങ്ങൾ അടക്കം ചെറുവാഹനങ്ങൾ കുഴിയിൽ ചാടിക്കേണ്ട ഗതികേടിലാണ്. മഴ പെയ്തു കഴിഞ്ഞാൽ പല സ്ഥലത്തും കുഴികളിൽ വെള്ളകെട്ട് ഉണ്ടായി കാൽനടയാത്രക്കാർക്ക് പോകുവാൻ പറ്റാത്ത അവസ്ഥയാണ്. വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം തെറിച്ച് യാത്രക്കാർ ബുദ്ധിമുട്ടുന്നു. പെരുമ്പുഴ മുതല്‍ ബ്ലോക്കുപടി വരെ വന്‍ ഗതാഗതക്കുരുക്കാണ് നിത്യവും.
ചെറിയ കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ക്കു പരിക്കേല്‍ക്കുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. രാത്രികാലങ്ങളിൽ നിർമ്മാണം നടത്തിയാൽ കരാർ കമ്പനിക്ക് ചിലവ് കൂടുമെന്നതിലാണ് ചെയ്യാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. ലോക്ഡൗണ്‍ സമയത്ത് കാര്യമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇതും നിര്‍മ്മാണം താമസിക്കാന്‍ കാരണമായി.
റോഡു നിര്‍മ്മാണം ഒരു ചടങ്ങുപോലെയാക്കി കമ്പനി മാറ്റിയെന്നും ആക്ഷേപമുണ്ട്. ഗതാഗത സ്തംഭനവും സമയനഷ്ടവുമാണ് ഇതുവഴി എത്തുന്ന ദീര്‍ഘദൂര യാത്രക്കാരെ കാത്തിരിക്കുന്നത്. ബ്ലോക്കുപടി കഴിഞ്ഞാല്‍ പത്തനംതിട്ടവരെ ടാറിംങ്ങും പൂര്‍ത്തിയായിട്ടുണ്ട്. ടൗണ്ണിലെ നിര്‍മ്മാണ ജോലികള്‍ അടിയന്തരമായി പൂര്‍ത്തീകരിച്ച ഗതാഗത കുരുക്കൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.































