റാന്നി : മാമുക്ക് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണത്തിനായി ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ പാളിയതോടെ വ്യാപാരികൾ കടുത്ത പ്രതിസന്ധിയിൽ. അശാസ്ത്രീയമായ പരിഷ്കാരങ്ങൾ കാരണം കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്താൻ സൗകര്യമില്ലാതാവുകയും ഇത് ഉപഭോക്താക്കളെ ടൗണിൽ നിന്ന് അകറ്റുകയും ചെയ്യുന്നതാണ് പ്രധാന പ്രശ്നം. ജംഗ്ഷന് നടുവിൽ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് തൂണുകളും മറ്റ് നിയന്ത്രണങ്ങളും അശാസ്ത്രീയമാണെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇത് കടുത്ത ഗതാഗത തടസ്സങ്ങൾക്കും പാർക്കിംഗ് ദുരിതത്തിനും കാരണമാകുന്നുണ്ട്.
വാഹനങ്ങൾ നിർത്താൻ സൗകര്യമില്ലാതായതോടെ ഉപഭോക്താക്കൾ ടൗണിനെ കൈവിടുകയാണ്. ഇതോടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. പുതിയ പരിഷ്കാരം വന്നതോടെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെ പാർക്കിംഗ് സൗകര്യം പൂർണ്ണമായും ഇല്ലാതായി. അശാസ്ത്രീയമായ ക്രമീകരണം മൂലം ജംഗ്ഷനിൽ അപകടസാധ്യത വർദ്ധിച്ചതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. നേരത്തെ വൺവേ സംവിധാനം മൂലം ഇട്ടിയപ്പാറയിലെ വ്യാപാര സ്ഥാപനങ്ങൾ നഷ്ടത്തിലായിരുന്നു. സമാനമായ സ്ഥിതിയാണ് ഇപ്പോൾ മാമുക്കിലും. പല സ്ഥാപനങ്ങളും ഇതിനോടകം അടച്ചുപൂട്ടി. അശാസ്ത്രീയമായ ഈ പരിഷ്കാരങ്ങൾ അടിയന്തിരമായി പിൻവലിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.





























