സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നടുക്കിയ ഏറ്റവും വലിയ ദുരന്തമായ ബാലസോറിലേ ട്രെയിൻ അപകടത്തിന് പിന്നാലെ കഴിഞ്ഞദിവസം ബംഗാളിൽ ഉണ്ടായ ട്രെയിൻ അപകടമാണ് രാജ്യത്ത് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. ബാലസോർ ദുരന്തവുമായി താരതമ്യം ചെയ്യുമ്പോൾ അത്ര വലുതല്ലെങ്കിലും തുടർച്ചയായി രാജ്യത്ത് ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളെക്കുറിച്ച് കാര്യമായ ചർച്ചകൾ നടത്തേണ്ടിയിരിക്കുന്നു. ഒരു അപകടത്തിന്റെ വ്യാപ്തി അളക്കുന്നത് എത്രപേർ മരിച്ചു അല്ലെങ്കിൽ എത്രപേർക്ക് പരിക്കേറ്റു എന്ന് പരിഗണിച്ചിട്ടല്ല.
കഴിഞ്ഞ 9 വർഷക്കാലമായാണ് റെയിൽവേയിൽ തുടർച്ചയായ അപകടങ്ങൾ ഉണ്ടായിരിക്കുന്നതെന്ന് പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആളുകൾ ദീർഘദൂര ഗതാഗതത്തിനായി ഏറ്റവുമധികം ആശ്രയിക്കുന്നത് ട്രെയിൻ തന്നെയാണ്. ഒരുകാലത്ത് ഏറ്റവും നന്നായി പ്രവർത്തിച്ചിരുന്നതാണ് ഇന്ത്യന്‍ റെയിൽവേ. രാജ്യത്ത് ഏറ്റവുമധികം തൊഴിൽ നല്‍കുന്നതും റെയില്‍വേയാണ്. എന്നാൽ ഈ അടുത്തകാലത്തായി റെയിൽവേയിൽ നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. കേരളത്തിന് എങ്ങനെയാണോ കെഎസ്ആർടിസി അപ്രകാരം തന്നെയാണ് കേന്ദ്രത്തിന് റെയിൽവേ. എന്തു പരിഷ്കാരം നടപ്പിലാക്കിയാലും ഒന്നെങ്കിൽ പൂർണ്ണതയിൽ എത്തില്ല അല്ലെങ്കിൽ വിമർശനങ്ങൾ, അട്ടിമറി, അഴിമതി തുടങ്ങിയവ കടന്നുകയറി ആ പദ്ധതികൾ പെരുവഴിയിലാകുന്നു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായ ബാലസോർ അപകടം നടന്നത് ഒഡീഷ്യയിലാണ്. ഈ ദുരന്തത്തിന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായ്ക്കിനെ പ്രതിക്കൂട്ടിൽ ആക്കാൻ സാധിക്കുകയില്ല. അതുപോലെ തന്നെയാണ് ബാലസോറിനു പിറകെ വന്ന ബംഗാൾ ട്രെയിൻ ദുരന്തത്തിൽ മമതാ ബാനർജിയെയും വിമർശിക്കാനാവില്ല. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ട്രെയിൻ ദുരന്തങ്ങൾ കണക്കിലെടുത്ത് മമത ബാനർജി ആയിരുന്നു കവച് എന്ന സ്വയം ബ്രേക്കിംഗ് സംവിധാനം എന്ന ആശയം മുമ്പോട്ട് വെച്ചത്. എന്നാൽ ഈ സംവിധാനം പ്രയോജനപ്പെടുത്തേണ്ട കാര്യത്തിൽ കേന്ദ്രം എവിടെയും എത്തിയില്ല. കവച് സംവിധാനം ശരിയായി ഉപയോഗിച്ചിരുന്നുവെങ്കിൽ ബാലസോര്‍ പോലെയുള്ള ദുരന്തം ഇന്ത്യയില്‍ ഉണ്ടാകില്ലായിരുന്നു.
കൂടാതെ ട്രാഫിക് സിഗ്നലിംഗ് എത്രകണ്ട് പരിഷ്കരിച്ചിട്ടും ഇപ്പോഴും കൊടി വീശി കാണിക്കുന്ന സംവിധാനമാണ് ഇന്ത്യൻ റെയിൽവേ പിന്തുടരുന്നത്. ഇങ്ങനെയൊക്കെ മതി എന്ന മനോഭാവമാണ് കേന്ദ്രത്തിന് റെയിൽവേയോട് ഉള്ളത്. ട്രെയിൻ കൂട്ടിയിടിച്ച് മാത്രം ഉണ്ടാകുന്നതല്ല അപകടം. ട്രെയിനിനു മുൻപിൽ നടക്കുന്ന ആത്മഹത്യകൾ ഒഴിച്ച് ഒരു മനുഷ്യന് ഏൽക്കുന്ന പരിക്കുകൾ പോലും അപകടമായി കണക്കാക്കാവുന്നതാണ്. കാരണം ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന ഒരു മനുഷ്യന്റെ ജീവൻ പരിഗണിച്ചാൽ ട്രെയിനിൽ സഞ്ചരിക്കുന്ന 10000 കണക്കിന് ജീവനുകൾ അപകടത്തിലാവും എന്ന കാര്യം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ ട്രെയിനിലെ സാങ്കേതിക തകരാറുകൾ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്ക് കേന്ദ്ര സർക്കാർ തന്നെയാണ് ഉത്തരവാദി. വലിയ അപകടങ്ങൾക്ക് തടയിടാൻ സംവിധാനം ഒരുക്കുക എന്നതാണ് സർക്കാർ ചെയ്യേണ്ടത്. ഇന്ത്യ ഇത്തരം സംവിധാനങ്ങൾ വികസിപ്പിച്ച് മറ്റു രാജ്യങ്ങൾക്ക് കൊടുക്കുന്നുണ്ടെങ്കിലും സ്വന്തം രാജ്യത്ത് ഇത് പ്രാവർത്തികമാകുന്നുണ്ടോ എന്നതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.
ലോകത്ത് തന്നെ മൂന്ന് ശതമാനം ആളുകൾ മാത്രമേ വിമാനങ്ങളെ ആശ്രയിക്കുന്നുള്ളൂ എന്നതാണ് നിലവിലെ കണക്ക്. ലോകത്തെ തന്നെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ദീർഘദൂര യാത്രകൾക്ക് ആളുകൾ ഏറ്റവും അധികം ആശ്രയിക്കുന്നത് ട്രെയിൻ ഗതാഗതമാണ്. ഇന്ത്യയെ സംബന്ധിച്ച് ഇത് വ്യക്തമാണ്. ഇത്തരത്തിൽ അധികം ആളുകൾ എത്തുമ്പോൾ സുരക്ഷിതത്വം ഉറപ്പാക്കുക, കൃത്യമായ സമയത്ത് ആവശ്യമായ പരിപാലനം തുടങ്ങിയ സംവിധാനങ്ങൾ സർക്കാർ ഒരുക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ റെയിൽവേയെ സംബന്ധിച്ച ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്നതും അതോടൊപ്പം തന്നെ ഏറ്റവും വൃത്തിഹീനവുമായ ശുചിമുറികളാണ് ഉള്ളത്. മാത്രവുമല്ല ആളുകൾ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പോലും അനാവശ്യമായി വലിച്ചെറിയുന്നു. ഒരു ഗതാഗത മാർഗം എന്നതിലുപരി ആളുകൾ മാലിന്യങ്ങൾ തള്ളാൻ ഉപയോഗിക്കുന്ന ഒരു സ്ഥലമാണ് റെയില്‍വേ ട്രാക്കുകള്‍. കർശനമായ നിയമനടപടികൾ നടപ്പിലാക്കിയാൽ ഒരു പരിധിവരെ വൃത്തിഹീനമായ റെയിൽവേ സംവിധാനങ്ങളെ കാര്യമായി പരിപാലിക്കുവാൻ സാധിക്കും.
ട്രെയിൻ ദുരന്തങ്ങളുടെ പട്ടിക പരിശോധിക്കുകയാണെങ്കിൽ തീവെപ്പുകൾ ഇപ്പോൾ ഒരു ട്രെൻഡ് ആയി തന്നെ മാറിയിരിക്കുകയാണ്. ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെയോ കൃത്യമായ രേഖകൾ ഇല്ലാതെയോ ആളുകളെ യാത്ര ചെയ്യാൻ അനുവദിക്കുന്നതും ഒരു പരിധിവരെ ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞദിവസം ഭിക്ഷാടനത്തിന് അവസരം ലഭിച്ചില്ല എന്ന കാരണത്താലാണ് ഒരാള്‍ ട്രെയിനിന് തീവെച്ചത്. ഇത്തരത്തിൽ ആളുകളുടെ മനോവിഷമങ്ങൾ പോലും തീർക്കുന്നത് ആയിരക്കണക്കിനാളുകൾ സഞ്ചരിക്കുന്ന ഒരു ഗതാഗത സംവിധാനത്തിലാണ് എന്നുള്ളത് അത്ര നിസ്സാരമായി കാണാന്‍ കഴിയില്ല. റെയിൽവേയിൽ മന്ത്രിമാരെ മാറ്റുക എന്നതല്ലാതെ ജനങ്ങൾക്ക് ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിട്ടില്ല.
ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്ന കാലഘട്ടങ്ങളിൽ പ്രയോജനകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചിരുന്നു. നിലവിൽ ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കുവാനുള്ള സ്രോതസ് മാത്രമായാണ് സർക്കാർ റെയിൽവേയെ കാണുന്നത്. അപകടങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്ര ഏജൻസികളെ വെച്ച് ഒരു അന്വേഷണം പ്രഖ്യാപിക്കുക, അത് എങ്ങും എത്താത്ത സാഹചര്യത്തിൽ 10 വർഷം കഴിഞ്ഞ് ഒരു റിപ്പോർട്ട് സമർപ്പിക്കുക, ശേഷം പുതിയ അപകടങ്ങൾ ഉണ്ടാകുമ്പോൾ അതിനു പുറകെ പോകുക.. ഇതൊക്കെയാണ് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നത്.
വന്ദേ ഭാരത് പോലുള്ള പദ്ധതികൾ ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. റെയിൽവേ ടൂർ പാക്കേജ് പോലെ ജനകീയമായ പദ്ധതികളും നടപ്പിലാക്കുന്നു. എന്നാൽ ഇത് എത്രത്തോളം ഫലം കണ്ടു എന്ന കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു. ട്രെയിൻ ഒരു നല്ല ഗതാഗത സംവിധാനം ആക്കി മാറ്റാനും അപകടങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കുവാനും സർക്കാർ ട്രാക്ക് അറിഞ്ഞു കളിക്കേണ്ടിയിരിക്കുന്നു. കാരണം ജനങ്ങളുടെ സൗകര്യങ്ങളും റെയിൽവേയുടെ പരിമിതികളും കണക്കിലെടുത്ത് അതിന് ആവശ്യമായ പദ്ധതികൾ കൊണ്ടുവരികയും കൃത്യമായ പരിപാലനം നടപ്പിലാക്കുകയും ചെയ്‌താല്‍ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഗതാഗത മാർഗമായി റെയിൽവേ മാറും.