ഇലവുംതിട്ട : പ്രക്കാനം-ഇലവുംതിട്ട റോഡിൽ പഞ്ചായത്ത് സ്റ്റേഡിയത്തിന് സമീപത്തെ ട്രാൻസ്ഫോർമർ അപകട ഭീഷണിയാകുന്നു. റോഡിനോട് ചേർന്ന് നിലകൊള്ളുന്ന കെഎസ്ഇബിയുടെ ട്രാൻസ്ഫോർമറിന് സംരക്ഷണവേലി ഇല്ലാത്തതിനാൽ വാഹന-കാൽനട യാത്രികർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്നു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന പാതയോരത്താണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിട്ടുള്ളത്. സംരക്ഷണവേലി നിർമിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും നടപടിയൊന്നുമില്ല.
റോഡിനും ട്രാൻസ്ഫോർമറിനുമിടയിൽ വീതി വളരെ കുറവാണ്. പ്രക്കാനം- ഇലവുംതിട്ട റോഡ് വീതികൂട്ടിയതോടെയാണ് റോഡിനോട് ചേർന്ന് നിലവിൽ ട്രാൻസ്ഫോർമർ സ്ഥിതിചെയ്യുന്നത്. റോഡ് പുനരുദ്ധാരണം കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും സുരക്ഷാവേലി കെട്ടാൻ അധികൃതർ തയ്യാറായിട്ടില്ല. ഏതാനും നാൾ മുൻപ് ഒരു ടിപ്പർലോറി ട്രാൻസ് ഫോർമറിനുസമീപം സ്ഥാപിച്ചിട്ടുള്ള വൈദ്യുത തൂണിൽ ഇടിച്ചതിനെ തുടർന്ന് പോസ്റ്റ് ഒടിഞ്ഞുവീണിരുന്നു. നാട്ടുകാരും യാത്രക്കാരും മോട്ടോർവാഹന വകുപ്പ്, പൊതുമരാമത്തു വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർക്കു പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല.






























