തിരുവനന്തപുരം : വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ പ്രതി ബിജുലാലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ബിജുലാലിനെ കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജു ലാലിന്‍റെ ഭാര്യയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. അതേസമയം ബിജുലാലിനെ സര്‍വ്വീസില്‍ നിന്ന് പിരിച്ച് വിട്ട് കൊണ്ടുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി .
രണ്ട് കോടി രൂപക്ക് പുറമെ ഏപ്രിലിലും മേയിലുമായി 74 ലക്ഷം രൂപ തട്ടിയെടുത്തതാണ് ബിജു ലാല്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ട്രഷറി വഴി ഏപ്രില്‍ 20 മുതല്‍ ജൂലൈ 27 വരെയാണ് പണം തട്ടിയതെന്നും ബിജുലാല്‍ സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരിന് നഷ്ടമായത് 74 ലക്ഷം രൂപയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. കളക്ടറുടെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത 2 കോടി രൂപ മരവിപ്പിച്ചിട്ടുണ്ട്. ഈ തുക ബിജുലാലിന്‍റെ ട്രഷറി അക്കൗണ്ടിലും ഭാര്യയുടെ പ്രൈവറ്റ് അക്കൗണ്ടിലുമുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ബിജു ലാല്‍ ട്രഷറി ചെക്കുകളില്‍ വ്യാജ ഒപ്പിട്ട ശേഷം വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്‍ ഭാസ്ക്കരന്‍റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് ചെക്കുകള്‍ അപ്രൂവല്‍ ചെയ്യുകയായിരുന്നുവന്നും പോലീസ് കണ്ടെത്തി. എന്നാല്‍ വിരമിച്ച ഉദ്യോഗസ്ഥന്‍റെ യൂസര്‍ നെയിമും പാസ്‌വേര്‍ഡും മാറ്റാതിരുന്നത് ട്രഷറി വകുപ്പിന്‍റെ ഗുരുതര വീഴ്ചയായി പോലീസ് കാണുന്നുണ്ട്. ബിജു ലാലിന്‍റെ ഭാര്യയ്ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന കാര്യം ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും പരിശോധിച്ച ശേഷം മാത്രമെ അറിയാന്‍ കഴിയുള്ളുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 3000 രൂപയെടുത്താണ് ബിജു ലാല്‍ ട്രഷറി തട്ടിപ്പ് തുടങ്ങിയത്. ആദ്യം തട്ടിയെടുത്ത 74 ലക്ഷത്തില്‍ നിന്ന് സഹോദരിക്ക് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കി ഭാര്യയ്ക്ക് സ്വര്‍ണ്ണവും വാങ്ങി ബാക്കിയുള്ള തുകയ്ക്ക് റമ്മി കളിച്ചുവെന്നും ബിജുലാല്‍ പോലീസിനോട് പറഞ്ഞു.
രണ്ട് തവണ മാത്രമെ പണം തട്ടിയിട്ടുള്ളുവെന്ന ബിജുലാലിന്‍റെ മൊഴി പുര്‍ണ്ണമായി പോലീസ് വിശ്വസിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ബിജു ലാല്‍ നേരത്തെ ജോലി ചെയ്ത ട്രഷറികളിലെ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കും. ബാങ്ക് ട്രഷറി രേഖകള്‍ ഉള്‍പ്പടെ ആധികാരികമായി പരിശോധിച്ചാല്‍ മാത്രമെ തട്ടിപ്പിന്‍റെ വ്യാപ്തി അറിയാന്‍ കഴിയുകയുള്ളുവെന്ന നിലപാടിലാണ് അന്വേഷണ സംഘം ഇപ്പോഴുള്ളത്. ഇന്നലെ ഓണ്‍ലൈന്‍ വഴി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.