തിരുവനന്തപുരം : മുല്ലപ്പെരിയാര്‍ ബേബി ഡാമിനു സമീപത്തെ വനഭൂമിയിലുള്ള മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. പിസിസിഎഫ് റാങ്ക് മുതലുള്ള വനം ഉദ്യോഗസ്ഥരോട് യോഗത്തില്‍ ഹാജരാവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ഉച്ചക്ക് 2.30 ന് സെക്രട്ടേറിയറ്റ് ലയം ഹാളിലാണ് യോഗം ചേരുക. മന്ത്രി എ.കെ ശശീന്ദ്രനൊപ്പം വനം വകുപ്പ് സെക്രട്ടറിയും യോഗത്തില്‍ സംബന്ധിക്കും. മന്ത്രിയെ അറിയിക്കാതെ മരം മുറിക്കാന്‍ അനുമതി നല്‍കിയത് നേരത്തെ വിവാദമായിരുന്നു. ഉദ്യോഗസ്ഥരുടെ നടപടിയിലുള്ള കടുത്ത അതൃപ്തി മന്ത്രി നേരത്തെ തന്നെ അറിയിച്ചിരുന്നു.
വനം വകുപ്പ് ഫയലുകളില്‍ തീരുമാനമെടുക്കുന്നത് മന്ത്രിയറിയുന്നില്ലെന്നത് ഏറെ വിമര്‍ശന വിധേയമായിരുന്നു. പ്രതിപക്ഷമടക്കം ഇത് ചൂണ്ടിക്കാട്ടി മന്ത്രി രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് സൂചന. സുപ്രധാന ഫലയുകളില്‍ തീരുമാനമെടുക്കും മുമ്ബ് മന്ത്രിയെ അറിയിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം യോഗത്തില്‍ കൈമാറും. മുല്ലപ്പെരിയാര്‍ പോലുള്ള രണ്ട് സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കും മുമ്ബ് സര്‍ക്കരിനെ അറിയിക്കാത്തതിന്റെ പേരിലാണ് മരം മുറി അനുമതി നല്‍കിയ പിസിസിഎഫ് ബെന്നിച്ചന്‍ ജോസിനെ സസ്പെന്റ് ചെയ്തത്. ഭാവിയിലും ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുക്കുന്നത്.
മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. ജലവിഭവ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവിറങ്ങിയതെന്നും വനം വകുപ്പിലെ ഉദ്യോഗസ്ഥരും, തീരുമാനത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ജലവിഭവ വകുപ്പും നിലപാടെടുത്തിരിക്കുകയാണ്. ഉത്തരവിറക്കാനിടയായ സാഹചര്യം സംബന്ധിച്ച വകുപ്പിന്റെ നിലപാട് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മന്ത്രിയെ അറിയിക്കും. പിസിസിഎഫിനെതിരെ നടപടിയെടുത്ത് സര്‍ക്കാര്‍ വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ ഉദ്യോഗസ്ഥനെതിരായ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐഎഫ്‌എസ് അസോസിയേഷന്‍ മുഖ്യമന്ത്രിയേയും വനം മന്ത്രിയേയും കണ്ടിരുന്നു. മന്ത്രി വിളിച്ച യോഗത്തില്‍ ഉദ്യോഗസ്ഥനെതിരായ നടപടി കാര്യവും ചര്‍ച്ചയാവും.
മരംമുറിക്കാന്‍ കേരളം അനുമതി നല്‍കിയത് തമിഴ്നാട് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കത്തയച്ചപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നത്. തുടര്‍ന്ന് ഉത്തരവ് സര്‍ക്കാര്‍ മരവിപ്പിച്ചു. കേരളം അനുമതി നല്‍കിയാലും കേന്ദ്ര ജൈവ വൈവിധ്യ ബോര്‍ഡിന്റെ അനുമതിയില്ലാതെ മരംമുറി സാദ്ധ്യമല്ലന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. പിന്നീട് ചേര്‍ന്ന മന്ത്രിസഭ യോഗം ഉത്തരവ് റദ്ദാക്കാനും ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിയെടുക്കാനും തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തുടക്കം മുതല്‍ സ്വീകരിച്ച മൗനം ഏറെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് മരം മുറി തീരുമാനമെന്നായിരുന്നു പ്രതിപക്ഷ ആരോപണം. നിയമസഭയില്‍ പല ദിവസങ്ങളിലും വിഷയം ചര്‍ച്ചയായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മരംമുറി ഉത്തരവിന്റെ പേരില്‍ ജലവിഭവ- വനം മന്ത്രിമാര്‍ തമ്മിലുണ്ടായ തര്‍ക്കം ഇതുവരെ അവസാനിച്ചിട്ടില്ല. വനം വകുപ്പിന്റെ പൊതുവായ പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന.































