തിരുവനന്തപുരം : മരംമുറി സംഘത്തിന്റെ പഞ്ചസാര പ്രയോഗത്തിൽ വലഞ്ഞ് ബുദ്ധിമുട്ടുകയാണ് വനംവകുപ്പിന്റെ മരംമുറി അന്വേഷണ സംഘം. മുറിച്ചു കടത്തിയ മരങ്ങളുടെ കുറ്റിപോലും ശേഷിക്കാത്ത രീതിയില്‍ നശിപ്പിച്ച നടപടിയാണ് വനംവകുപ്പിന് തലവേദനയായിരിക്കുന്നത് . മരത്തിന്റെ കുറ്റികളിൽ പഞ്ചസാരയിട്ടാണ് തീകത്തിച്ചതെന്നു വനംവകുപ്പ് പരിശോധനയിൽ കണ്ടെത്തി. മരക്കുറ്റിയുടെ അൽപം പോലും ബാക്കിവെയ്ക്കാതെ മണ്ണിനടിയിലേക്കുള്ള ഭാഗവും കത്തിപ്പോകുന്നതിനാണ് പഞ്ചസാര ഉപയോഗിച്ച് കത്തിക്കുന്നത്.
പിന്നീട് വെള്ളവും ഒഴിച്ചാൽ മരം ഉണ്ടായിരുന്നെന്നു കണ്ടെത്തുക പോലും ബുദ്ധിമുട്ടാണ്. മുറിച്ചെന്നു കണ്ടെത്തിയാൽ തന്നെ എത്ര വലുപ്പമുണ്ടെന്നും പഴക്കമുണ്ടെന്നും ഏത് മരമെന്നും കണ്ടെത്തുക ഏറെ ദുഷ്ക്കരമാണ്. പഞ്ചസാര ഉപയോഗിച്ച് കത്തിക്കുന്നത് വനംവകുപ്പ് ബീറ്റ് ഓഫിസർമാർക്കും അറിയാവുന്ന കാര്യമാണ്. വനത്തിനുള്ളിൽ ആന ചരിഞ്ഞാലും ഇത്തരത്തിൽ പഞ്ചസാരകൂടി ഉപയോഗിച്ചാണ് മൃതദേഹം കത്തിക്കുന്നത്.
അതിനിടെ വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും മരംമുറി അന്വേഷണ റിപ്പോർട്ടുകളിൽ സ്വന്തം നിലയ്ക്ക് നിഗമനങ്ങളിൽ എത്തി വിവാദങ്ങൾക്കിട നൽകാതെ, മരംമുറി അന്വേഷിക്കുന്നതിന് നിയോഗിച്ച എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറും. ഇതിന്റെ ഭാഗമായി ഏതൊക്കെ ഭൂമിയിലാണ് മരംമുറി നടന്നതെന്നും പട്ടയഭൂമിയിലും റവന്യു പുറമ്പോക്കിലും എത്ര വൃക്ഷങ്ങൾ ഉണ്ടായിരുന്നുവെന്നതിന്റെ വൃക്ഷ രജിസ്റ്ററിലെയും വിവരങ്ങൾ നൽകാൻ ലാൻഡ് റവന്യു കമ്മിഷണർക്ക് പ്രത്യേക അന്വേഷണ സംഘത്തലവൻ എസ്.ശ്രീജിത്ത് കത്തു നൽകി.
കളക്ടർമാരുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നുവെന്നാണ് റവന്യു വകുപ്പിന്റെ മറുപടി. മരംമുറി വിവാദമായതോടെ എത്ര മരം നഷ്ടപ്പെട്ടുവെന്ന് അന്വേഷിക്കാൻ വനംവകുപ്പും ഏതൊക്കെ പട്ടയ ഭൂമിയിൽ നിന്ന് എത്ര മരം നഷ്ടപ്പെട്ടുവെന്നറിയാൻ റവന്യു വകുപ്പും പ്രത്യേകം അന്വേഷണം ആരംഭിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചത്. വനം വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ റവന്യുവകുപ്പിനെ കുറ്റപ്പെടുത്തുന്നതിലേക്കും റവന്യുവകുപ്പിന്റെ അന്വേഷണത്തിൽ വനംവകുപ്പിലേക്ക് കുറ്റംചാരുമെന്നുമുള്ള സ്ഥിതി വന്നതോടെയാണ് രണ്ട് വകുപ്പിന്റെ റിപ്പോർട്ടും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറുക. തന്റെ അന്വേഷണസംഘത്തിലേക്ക് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ കൂടി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എഡിജിപി അയച്ച കത്തിനെ തുടർന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥനായ ഫോറസ്റ്റ് കൺസർവേറ്ററുടെ സേവനം വിട്ടു നൽകി.
അന്വേഷണം ഗൗരവമായി തുടങ്ങിയതോടെ റവന്യു വകുപ്പിന്റെയും ഫോറസ്റ്റിന്റെയും ഉദ്യോഗസ്ഥർ നെട്ടോട്ടത്തിലാണ്. ഓരോ പട്ടയഭൂമിയിലും റവന്യുപുറമ്പോക്ക് ഭൂമിയിലും നിൽക്കുന്ന മരങ്ങളുടെ മുഴുവൻ കണക്കും സൂക്ഷിക്കുന്നത് വില്ലേജ് ഓഫിസുകളിലെ വൃക്ഷ രജിസ്റ്ററിലാണ്. ഇത് സൂക്ഷിച്ചിട്ടുള്ള ഓഫിസുകൾ വളരെ കുറവുമാണ്. വൃക്ഷ രജിസ്റ്റർ പരിശോധിച്ചു വേണം വില്ലേജ് ഓഫിസർ മരംമുറിക്കുന്നതിന് എൻഒസി നൽകാൻ. മരംമുറിക്കൽ ആസൂത്രണം ചെയ്തവർ ചിലയിടങ്ങളിൽ മരംമുറിക്കണമെന്നല്ല വില്ലേജ് ഓഫിസറെ അപേക്ഷയുമായി സമീപിച്ചത്. ഭൂമി പട്ടയഭൂമിയാണോ എന്നു ചോദിച്ച് അപേക്ഷ നൽകി. ഇതിന്റെ മറുപടിയുടെ മാത്രം ബലത്തിൽ വൻതോതിൽ മരംമുറിച്ചു. വർഷങ്ങൾക്കു മുമ്പ് നൽകിയ പട്ടയരേഖകളിൽ പലതും നശിച്ച സ്ഥിതിയിലുമാണ്. രേഖകളുടെ അഭാവമാണ് റവന്യുവകുപ്പിനെ ബുദ്ധിമുട്ടിലാക്കുന്നത്.
പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം മാസങ്ങൾ നീളുമെന്നാണ് സൂചന. കേരളത്തിൽ നടന്ന മരംമുറിയെക്കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. റവന്യുവകുപ്പിന്റെ വിവാദമായ മരംമുറി ഉത്തരവിന് ശേഷമുള്ളത് എന്ന് പ്രത്യേകം പറഞ്ഞിട്ടില്ല. എന്തായാലും മരംമുറിക്കാരുടെ വേരുതേടി പോകുമ്പോൾ മുട്ടിൽ മരം മുറിയല്ല. അതിന് മുമ്പേ തുടങ്ങിയ മരംമുറിയുടെയും കഥ തേടി എഡിജിപി എസ്.ശ്രീജിത്തിന്റെ സംഘത്തിന് പോകേണ്ടിവരും. പോകാൻ തയാറെടുക്കുകയുമാണ് അന്വേഷണംഘം.
വനംവകുപ്പിന്റെ കണക്കുകൾ പ്രകാരം മുട്ടിൽ മേഖലയിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണ്. തൃശ്ശൂരിൽ 292 മരം മുറിച്ചുവെങ്കിലും ഏതൊക്കെ ഇനത്തിൽപ്പെട്ട മരങ്ങളാണെന്നു കണ്ടെത്താനുമായിട്ടില്ല. പട്ടയഭൂമിയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിക്കാൻ അനുമതി വേണമെന്നും കൃഷിക്കായി മരം മുറിച്ചുമാറ്റണമെന്നുമൊക്കെ ഒരു പ്രദേശത്തെ പല ഭൂവുടമകളും അപേക്ഷ നൽകുന്നു. അങ്ങനെ മരംമുറിക്കപ്പെടുന്നു. പക്ഷേ മരം കൊണ്ടുപോയതെല്ലാം ഒരാൾ. പ്രാഥമികമായി മരംമുറിക്കു പിന്നിൽ ആസൂത്രിതമായ നീക്കം നടന്നുവെന്നുതന്നെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ലഭിക്കുന്ന വിവരങ്ങൾ.