തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നിന്ന് പണംതട്ടിയെടുത്ത കേസില്‍ വകുപ്പുതല അന്വേഷണം ഊര്‍ജ്ജിതമാക്കി. സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത പണം ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.
തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തി. ഇതേസമയം പണം തട്ടിപ്പില്‍ വഞ്ചിയൂര്‍ പോലീസ് എടുത്ത കേസില്‍ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളില്‍ തിരിമറി നടത്തിയതിനുമാണ് പോലീസ് കേസ്. ഐ.ടി ആക്‌ട് പ്രകാരവും കേസെടുത്തു.
സബ്ട്രഷറി ഓഫീസറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് ട്രഷറി വകുപ്പ് തീരുമാനിച്ചത്. ബിജുലാല്‍ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ട്രഷറിയിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്മെന്റ് സെല്ലില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ്‌വേഡ് റദ്ദാക്കിയിരുന്നെങ്കില്‍ ബിജുലാലിന് പണം തട്ടാന്‍ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.