ഇരിട്ടി : പടിയൂർ ചവിട്ടുപാറ പാലയാട് കോളനിയിൽ ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട മഹേഷി (37)ന്റെ സഹോദരൻ വിനു (35) വിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. പാലയാട് കോളനിക്ക് സമീപത്താണ് മഹേഷിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. മഹേഷ് മണിക്കൂറുകളോളം ഇവിടെ കിടന്നെങ്കിലും കൂടെയുണ്ടായിരുന്നവർ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.
ഇരിക്കൂർ പോലീസ് സ്ഥലത്തെത്തിയാണ് മണിക്കൂറുകൾക്കുശേഷം മഹേഷിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അടുത്തദിവസം ഇയാൾ മരിക്കുകയുംചെയ്തു. വയറിന് ചവിട്ടേറ്റതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണകരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
സംഭവസമയത്ത് സഹോദരൻ വിനുവും മഹേഷിനൊപ്പം ഉണ്ടായിരുന്നു. ഒളിൽ പോയ വിനുവിനെ സ്റ്റേഷൻ ഓഫീസർ എം.വി ഷിജു, എ.എസ്.ഐ കെ.മുസ്തഫ, സി.പി.ഒ കെ.ഷംസാദ് എന്നിവർ ഇരിട്ടിയിൽവെച്ചാണ് പിടികൂടിയത്. മറ്റൊരു കൊലക്കേസിൽ ശിക്ഷകഴിഞ്ഞ് അടുത്തിടെയാണ് വിനു പുറത്തിറങ്ങിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.