എടത്വ: കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ചൂണ്ടു വിരലിൽ സെറാമിക് പ്ലേറ്റ് കറക്കി ഗിന്നസ് റെക്കോർഡ് നേടിയ അശ്വിൻ വാഴുവേലിന്റെ മാസ്മരിക പ്രകടനം മാർച്ച് 24ന് വൈകിട്ട് 6ന് എടത്വ കേളമംഗലം ജോർജിയൻ സ്പോര്‍ട്സ് സെന്ററില്‍ നടക്കും. ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ ആണ് പരിപാടി. തുടർച്ചയായി 2 മണിക്കൂർ 10 മിനിറ്റ് 4 സെക്കന്റ് സമയം സെറാമിക് പ്ലേറ്റ് ചൂണ്ട് വിരലിൽ നിർത്താതെ കറക്കി ഗിന്നസ് വേൾഡ് റെക്കോർഡും യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ വേൾഡ് റെക്കോർഡും നേടിയ അശ്വിൻ വാഴുവേലിൽ നൈജീരിയൻ സ്വദേശി ഇഷാക്കോഗിയോ വിക്ടറിന്റെ 1 മണിക്കൂർ 10 മിനിറ്റ് 29 സെക്കന്റ് സമയം കൊണ്ട് കുറിച്ച റെക്കോർഡ് ആണ് തകർത്തത്. സ്കൂളിൽ പഠിക്കുമ്പോൾ ചന്ദ്രമുഖി സിനിമയിൽ പ്രശസ്ത താരം രജനികാന്ത് പട്ടം വിരലിൽ വെച്ച് കറക്കുന്നത് കണ്ടാണ് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്.
ബുക്ക്, ചട്ടി, ഓട്, സ്റ്റീൽ പ്ലേറ്റ്, തലയിണ ഇവയെല്ലാം രണ്ട് കയ്യിലും ഒരേ സമയം കറക്കും. അടൂർ വാഴുവേലിൽ ബാബുനാഥ് – ഇന്ദിരാഭായ് ദമ്പതികളുടെ മകനാണ്. ഡോക്ടർ എ പി ജെ അബ്ദുൾകലാം മെമ്മോറിയൽ സാന്ത്വനം ചാരിറ്റബിൾ ട്രസ്‌റ്റും നാഷണൽ ഇന്റഗ്രേറ്റഡ് ഫോറം ഓഫ് ആർട്ടിസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ മികച്ച കലാ താരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്. ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് സംസ്ഥാന ചീഫ് കോർഡിനേറ്റർ കൂടിയാണ് അശ്വിൻ വാഴുവേലിൽ. തുടർന്ന് കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറിയായി നിയമിതനായ അർജുന അവാർഡ് ജേതാവ് ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ആദരിക്കും. പ്രസിഡന്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള,സ്പോർട്സ് ഡിവിഷൻ കൺവീനർ ലയൺ കെ. ജയചന്ദ്രന്‍, കോർഡിനേറ്റർ പി.എം സന്തോഷ് കുമാർ എന്നിവർ അറിയിച്ചു. ജോർജിയൻ സ്പോർട്സ് സെൻ്റർ ഡയറക്ടർ ജിജി ചുടുക്കാട്ടിൽ മുഖ്യ സന്ദേശം നല്കും.
1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.ദേശീയ തലത്തിൽ 75 സ്വർണവും അന്താരാഷ്ട്ര തലത്തിൽ 40 മികച്ച ഫിനിഷുകളും നേടിയിട്ടുണ്ട്. 1996 ൽ അറ്റ്ലാൻ്റയിലും 1990 മുതൽ തുടർച്ചയായി മൂന്ന് ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്ത ഒളിമ്പ്യനായ സേവ്യർ നിലവിൽ ഇന്ത്യൻ റെയിൽവേയിലെ സീനിയർ സ്പോർട്സ് ഓഫീസറാണ്. സെൻ്റ് അലോഷ്യസ് കോളജ് പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇദ്ദേഹം 1993, 1997, 1999 എന്നീ വർഷങ്ങളിൽ ബെസ്റ്റ് സ്പോർട്സ്മാൻ അവാർഡ് പ്രധാനമന്ത്രിയിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്.1989 മുതൽ 2000 വരെ തുടർച്ചയായി തെക്കെ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരം ആയിരുന്നു. രാഷ്ട്രപതിയിൽ നിന്നും അർജുന അവാർഡ് കരസ്ഥമാക്കി.സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ 23 സ്വർണ്ണവും 1989 മുതൽ 2003 വരെ ഓൾ ഇന്ത്യ റെയിൽവെ ചാമ്പ്യൻഷിപ്പിൽ 83 സ്വർണ്ണവും കൂടാതെ നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്.