കോണ്‍ഗ്രസിന്റെ പ്രബലരായ നേതാക്കളില്‍ ഒരാളെ ഇവിടെ മത്സരിപ്പിക്കുവാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്.
തിരുവനന്തപുരം: കോതമംഗലം സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പായതോടെ ഷിബു തെക്കുംപുറത്തെ വെട്ടിനിരത്താൻ അണിയറയിൽ നടന്ന നീക്കങ്ങൾ പുറത്ത്. കോതമംഗലം മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന ഷിബു തെക്കുംപുറത്തെ ഒഴിവാക്കാൻ കോൺഗ്രസും ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കളും സംയുക്തമായി കരുക്കൾ നീക്കിയതായാണ് ലഭിക്കുന്ന സൂചനകൾ. ഷിബുവിന്റെ പ്രവർത്തന ശൈലിയോടുള്ള അതൃപ്തിയും മുന്നണി ബന്ധത്തിലെ വിള്ളലുകളും ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രാദേശിക നേതൃത്വം ഷിബുവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിന് പിന്നാലെ സ്വന്തം പാർട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം ഷിബുവിനെതിരെ പടയൊരുക്കം നടത്തിയത് സ്ഥാനാർത്ഥിത്വത്തിന് തിരിച്ചടിയായി.
ഷിബു തെക്കുംപുറം സ്ഥാനാര്‍ഥി പട്ടികയിൽ നിന്ന് പുറത്തായതിൽ പാർട്ടിക്കുള്ളിലെ അദ്ദേഹത്തിന്റെ എതിരാളികൾക്കും കോൺഗ്രസിനും വലിയ ആശ്വാസമാണുള്ളത്. പുറമെ പ്രതിഷേധം നടിച്ച് അണികളെ ശാന്തരാക്കുമ്പോഴും ലക്ഷ്യം കണ്ടതിന്റെ ആവേശത്തിലാണ് ഇരുവിഭാഗത്തെയും നേതാക്കൾ. ഷിബു തെക്കുംപുറം കോതമംഗലത്ത് സ്ഥാനാര്‍ഥി ആണെന്ന നിലയിലായിരുന്നു പ്രചാരണങ്ങള്‍ നടന്നിരുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നതിന് പ്രത്യേകം ആളുകളെ ഷിബു ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ നടന്ന സര്‍വേകളില്‍ എല്ലാംതന്നെ കോതമംഗലം യു.ഡി.എഫിന് ലഭിക്കില്ല എന്നുതന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഇടതുപക്ഷം ഇവിടെ നിശബ്ദമായിരുന്നതും. പണക്കൊഴുപ്പും ആഘോഷവും കണ്ട് കോതമംഗലത്തെ വോട്ടുകള്‍ മാറിയില്ലെന്ന് ആന്റണി ജോണിനും കൂട്ടര്‍ക്കും വ്യക്തമായി അറിയാം. അതേസമയം കോണ്‍ഗ്രസിന്റെ പ്രബലരായ നേതാക്കളില്‍ ഒരാളെ ഇവിടെ മത്സരിപ്പിക്കുവാനാണ് അണിയറയില്‍ നീക്കം നടക്കുന്നത്. കോതമംഗലം സീറ്റ് എങ്ങനെയും പിടിച്ചെടുക്കണം എന്ന ഉറച്ച നിലപാടിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.





























