തൃശൂർ : റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണ–വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. റെയിൽവേ, ജില്ലാ ഭരണകൂടം, തൃശൂർ കോർപറേഷൻ, മറ്റു വകുപ്പുകൾ എന്നിവയുടെ ഏകോപനം ആവശ്യമുള്ള പുനർവികസനത്തിന്റെ വിവിധ ഘട്ടങ്ങൾ യോഗം ചർച്ച ചെയ്തു. പദ്ധതിയുടെ ഘട്ടംഘട്ടമായുള്ള നിർവഹണം, ഓഫിസുകൾ മാറ്റൽ, സ്റ്റേഷൻ സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കൽ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ വിശദമായി യോഗം അവലോകനം ചെയ്തു.
യാത്രക്കാരും പൊതുജനങ്ങളും നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ പരമാവധി കുറയ്ക്കാനും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനും കൃത്യമായ ഏകോപനം ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. ഇപ്പോഴുള്ള കെട്ടിടങ്ങൾ പൊളിക്കുന്നത് അടക്കമുള്ള വിവിധ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. 2028–ൽ സ്റ്റേഷന്റെ പുനർ വികസനം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ദക്ഷിണ റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം യോഗത്തിൽ അറിയിച്ചു. തൃശൂരിന്റെ മൾട്ടി മോഡൽ കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്ന ചർച്ചകളും യോഗത്തിലുണ്ടായി. യോഗത്തിനു ശേഷം കേന്ദ്ര മന്ത്രിയും ഉദ്യോഗസ്ഥ സംഘവും സ്റ്റേഷൻ സന്ദർശിച്ച്, വികസന ജോലികളും മറ്റും പരിശോധിച്ചു.
സ്റ്റേഷനിലെ നിർമാണ ജോലിക്കാരുമായും സുരേഷ് ഗോപി സംസാരിച്ചു. യോഗത്തിൽ മേയർ നിജി ജസ്റ്റിൻ, രാജൻ ജെ.പല്ലൻ എംഎൽഎ, ഡിവിഷൻ കൗൺസിലർ വിൻഷി അരുൺകുമാർ, സിറ്റി പൊലീസ് കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എഡിഎം എം.സന്ദീപ്, തിരുവനന്തപുരം ഡിവിഷൻ ഡിവിഷനൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രാകർ, കൺസ്ട്രക്‌ഷൻ വിഭാഗം ചീഫ് എൻജിനീയർ വിജയ് പാണ്ഡെ, ഡപ്യൂട്ടി ചീഫ് എൻജിനീയർ ഷബിൻ ആസിഫ്, സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ നിതിൻ നോബർട്ട്, സീനിയർ ഡിവിഷനൽ എൻജിനീയർമാരായ ഏഴിലൻ, വി.പ്രവീൺകുമാർ, സീനിയർ ഡിവിഷനൽ ഇലക്ട്രിക്കൽ എൻജിനീയർ നൗഷാദ്, കരാർ കമ്പനിയായ വെങ്കിടാചലപതി കൺസ്ട്രക്‌ഷൻസിന്റെ ഡയറക്ടർ പൊൻകവിൻ കാർത്തികേയൻ, സുചിത്ര മധുസൂദനൻ, രാജേഷ് നായർ തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റേഷന്റെ മുഖമുദ്രയായ പ്രധാന പ്രവേശന മന്ദിരവും അനുബന്ധ കെട്ടിടങ്ങളും ഈ മാസം മൂന്നാം വാരം പൊളിച്ചു തുടങ്ങും. പ്രധാന മന്ദിരത്തിലെ സ്റ്റേഷൻ മാനേജരുടെ മുറി, സമീപത്തുള്ള വിഐപി കേന്ദ്രം തുടങ്ങിയവ മുതൽ യാത്രക്കാർക്കുള്ള വിശ്രമ കേന്ദ്രം അടക്കമുള്ള ഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ പൊളിക്കുക. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഒന്നാം പ്ലാറ്റ്ഫോമിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. ഇതോടൊപ്പം സ്റ്റേഷൻ പരിസരത്തുള്ള വാഹന ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്. നിർമാണ ക്രമീകരണങ്ങളുടെ ഭാഗമായി മുഖ്യ പ്രവേശന കവാടവും അറിയിപ്പ് കേന്ദ്രവും (ഇൻഫർമേഷൻ സെന്റർ) ഇപ്പോൾ ടിക്കറ്റ് കൗണ്ടറുകൾ പ്രവർത്തിക്കുന്ന പഴയ റിസർവേഷൻ കേന്ദ്രത്തിന് എതിർവശത്ത് ഒരുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. പാഴ്സൽ ഓഫിസിനു സമീപത്താകും പുതിയ പ്രവേശന കവാടം. യാത്രക്കാർക്കുള്ള പൊതു വിശ്രമകേന്ദ്രം പഴയ സസ്യ ഭക്ഷണശാല പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്കാണ് മാറ്റുക. 345 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഷൻ വികസനം.
































