വാഷിംങ്ടണ്‍ : അമേരിക്കയുടെ ചരിത്രത്തില്‍ ഏതൊരു പ്രസിഡന്റ് നടത്തിയതിലും കൂടുതല്‍ അധ്വാനം താന്‍ കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ ബാധിത കാലത്തെ യുഎസ് പ്രസിഡന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് അമേരിക്കന്‍ മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ തള്ളിയാണ് ട്രംപിന്റെ പ്രതികരണം. ‘എന്നെയും രാജ്യത്തിന്റെ ചരിത്രവും അറിയുന്ന ജനങ്ങള്‍ ഞാനാണ് ചരിത്രത്തില്‍ ഏറ്റവും കഠിനമായി പണിയെടുക്കുന്ന പ്രസിഡന്റെന്ന് പറയുന്നുണ്ട്. ഞാന്‍ കഠിനമായി ജോലി ചെയ്യുന്നു. അതിനാല്‍ ഏത് പ്രസിഡന്റ് ചെയ്തതിനേക്കാളും കാര്യങ്ങള്‍ കഴിഞ്ഞ മൂന്നര കൊല്ലത്തില്‍ ഞാന്‍ ചെയ്തു’- ട്രംപ് ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.
‘അതി രാവിലെ മുതല്‍ അര്‍ദ്ധരാത്രി വരെ ഞാന്‍ പണിയെടുക്കുന്നു. മാസങ്ങളായി വൈറ്റ് ഹൗസ് വിട്ട് പുറത്തുപോയിട്ടില്ല. വ്യാപാര കരാറുകള്‍, സൈന്യത്തിന്റെ പുന:രുദ്ധാരണം ഈ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. ന്യൂയോര്‍ക്ക് ടൈംസില്‍ എന്റെ ജോലി സമയം സംബന്ധിച്ചും ഭക്ഷണ ശീലം സംബന്ധിച്ചും ഒരു മൂന്നാംകിട റിപ്പോര്‍ട്ടര്‍ എഴുതിയ റിപ്പോര്‍ട്ട് ഞാൻ വായിച്ചു. അതില്‍ നിന്നും എനിക്ക് മനസ്സിലായി അയാള്‍ക്ക് എന്നെക്കുറിച്ച് ഒന്നും അറിയില്ലെന്ന്’ -ട്രംപ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോര്‍ക്ക് ടൈംസില്‍ ട്രംപിനെ വിമര്‍ശിച്ച് വന്ന വാര്‍ത്ത ഏറെ ശ്രദ്ധേയമായിരുന്നു. മോശം പ്രസിഡന്റ് എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത വന്നത്. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
നേരത്തെയും മാധ്യമങ്ങളെ ട്രംപ് കടന്നാക്രമിച്ചിട്ടുണ്ട്. കൊവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ദിവസേന നടത്താറുള്ള വാര്‍ത്താസമ്മേളനം നിര്‍ത്തിയതിന് ശേഷമുള്ള ട്വീറ്റിലാണ് ട്രംപ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചത്. വാര്‍ത്തസമ്മേളനത്തിന് വേണ്ടി ചെലവാക്കുന്ന സമയവും അധ്വാനവും പാഴാണെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ്ഹൗസിലെ വാര്‍ത്താസമ്മേളനത്തിന്റെ ലക്ഷ്യമെന്താണെന്ന് അവര്‍ക്ക് (മാധ്യമങ്ങള്‍ക്ക്) അറിയില്ല. പ്രസക്തമായ ചോദ്യങ്ങള്‍ പോലും ചോദിക്കുന്നില്ല. വസ്തുതയും സത്യവും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അവര്‍ക്ക് റെക്കോര്‍ഡ് റേറ്റിംഗ് കിട്ടുന്നു. എന്നാല്‍ അമേരിക്കന്‍ ജനതക്ക് കിട്ടുന്നത് വ്യാജ വാര്‍ത്തയും- ട്രംപ് പറഞ്ഞു.