ബംഗളൂരു: ബംഗളൂരുവിലെ ഒരു ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ ഡിജിപി സസ്‌പെൻഡ് ചെയ്തു. അതീവ സുരക്ഷാ മേഖലയായ ജയിലിനുള്ളിലേക്ക് മൊബൈൽ ഫോണുകൾ എങ്ങനെ കടത്തിവന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.ജയിലിലെ സെല്ലിലിരുന്ന് തടവുകാർ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതും ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നതുമായ വിഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.
‘കൂട്ടുകാരെ നോക്കൂ, ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നു, ഇവർ ടിവിയിൽ നെറ്റ്ഫ്ലിക്സ് കാണുന്നു’, ‘നാളെയാണ് മത്സരം; ഈ സാല കപ്പ് നമ്‌ദെ’ തുടങ്ങിയ കാര്യങ്ങൾ തടവുകാർ ഈ വീഡിയോയിൽ പറയുന്നത് വ്യക്തമായി കേൾക്കാം. ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ആരാധകർ ഉപയോഗിക്കുന്ന ജനപ്രിയ വാക്യമാണ് ‘ഈ സാല കപ്പ് നമ്‌ദെ. ഇതിനുപുറമെ, ജയിൽ ഡിജിപി അലോക് കുമാറാണ് തങ്ങൾക്ക് ഫോണുകൾ നൽകിയതെന്നും, പണം നൽകിയാൽ ജയിലിൽ എന്തും ലഭിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.






























