തിരുവനന്തപുരം: ഭരണ–പ്രതിപക്ഷ സംഘര്‍ഷo;നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച കൗണ്‍സില്‍ യോഗം മേയർ പരിച്ചുവിട്ടു. കൗണ്‍സില്‍ യോഗം വിളിക്കാന്‍ ആവശ്യപ്പെട്ടവര്‍ മര്യാദ കാണിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. നിയമനക്കത്തു വിവാദത്തില്‍ ചര്‍ച്ച നടക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരാണ് യോഗത്തില്‍ പ്രതിഷേധിച്ചത്. ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമമെന്നും മേയര്‍ പറഞ്ഞു. പ്രതിപക്ഷം ഭയക്കുന്നതെന്തിനെയാണെന്നും മേയർ ചോദിച്ചു.നിയമനക്കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ വിളിച്ച തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗം ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തെ തുടര്‍ന്ന് പരിച്ചുവിട്ടു.
യോഗം തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം കടുത്തത്. തുടര്‍ന്ന് ഭരണ–പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മേയര്‍ ഗോബാക്ക് ബാനറും കരിങ്കൊടിയും ഉയര്‍ത്തിക്കാട്ടിയാണ് ബിജെപി–യുഡിഎഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയത്. തുടര്‍ന്ന് മേയറെ അനുകൂലിച്ചും പ്രതിപക്ഷത്തെ വിമര്‍ശിച്ചും ഭരണപക്ഷവും ബാനര്‍ ഉയര്‍ത്തി. കെ.സുരേന്ദ്രനും വി.വി.രാജേഷിനുമെതിരെ ബാനര്‍ ഉയര്‍ത്തിക്കാട്ടി ഭരണപക്ഷ കൗണ്‍സിലര്‍മാരും പ്രതിരോധിച്ചു. ഒരുമണിക്കൂറിന് ശേഷം കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടതായി മേയര്‍ പ്രഖ്യാപിച്ചു.





























