ചെർപ്പുളശ്ശേരി : വീടിന്റെ വാതിലുകൾ അടച്ച് രണ്ടരവയസ്സുകാരനെ സാരിയിൽ കെട്ടിത്തൂക്കിയശേഷം തൊട്ടടുത്ത് അമ്മ തൂങ്ങിമരിച്ചനിലയിൽ. ബഹളംകേട്ടെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽമൂലം മകനെ രക്ഷപ്പെടുത്താനായി. വെള്ളിനേഴി കുറ്റാനശ്ശേരി കാരയിൽ വീട്ടിൽ ജ്യോതിഷ്കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മകൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കുറ്റാനശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയിൽ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആർ ക്യാംപിലെ പോലീസുദ്യോഗസ്ഥൻ സി.പ്രജോഷും സമീപവാസികളും രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. വാതിൽ പൊളിച്ച് വീടിനുള്ളിൽ കയറിയപ്പോൾ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നൽകി. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.