കോഴിക്കോട് : വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ പതിനാറുകാരിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ കൂടി കോഴിക്കോട് സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കാസര്‍ക്കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ രണ്ടു പേര്‍ ഇന്നലെ പിടിയിലായിരുന്നു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 16കാരിയെ പന്തീരാങ്കാവിലെ ഫ്ലാറ്റില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 16 കാരി. ബസ് കയറി നേരെയെത്തിയത് കോഴിക്കോട് നഗരത്തിലായിരുന്നു.
ബീച്ചില്‍ വെച്ച് പിറ്റേന്ന് പുലര്‍ച്ചെ പ്രതികളായ മുഹമ്മദ് ഷമീമിനേയും മുഹമ്മദ് റയീസിനേയും പരിചയപ്പെട്ടു. ഭക്ഷണം വാങ്ങിത്തരാമെന്ന് പറഞ്ഞാണ് ഇവര്‍ സുഹൃത്തുക്കളായ മുഖ്യ പ്രതികളുടെ പന്തീരാങ്കാവിലെ ഫ്ലാറ്റിലേക്ക് പെണ്‍കുട്ടിയെ കൊണ്ടു പോയത്. അവിടെ വെച്ച് മുഖ്യപ്രതികളായ പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹും ഷബീര്‍ അലിയും ചേര്‍ന്ന് പെണ്‍കുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. 22ന് അര്‍ധരാത്രിയോടെ പെണ്‍കുട്ടിയെ ബീച്ചില്‍ കൊണ്ടു വിട്ട ശേഷം മുഹമ്മദ് ഷമീമും മുഹമ്മദ് റയീസും മുങ്ങി. വനിതാ പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയതോടെ പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.





























