ഭോപ്പാൽ : രണ്ട് ജഡ്ജിമാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു. രോഗബാധിതരായ ജഡ്ജിമാരുടെ ചുമതലകൾ ബുർഹാൻപൂർ ജില്ലയിലെ സെഷൻസ് ജഡ്ജിയും ഹർസുദ് ചീഫ് മജിസ്ട്രേറ്റും നിർവ്വഹിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു. ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം 86 ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവർ താമസിക്കുന്ന കോളനി കൊവിഡ് 19 കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു.
ജൂൺ 7 നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവർ ഭോപ്പാലിൽ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കൊവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയിൽ നിന്നും ഖന്ദ്വ വഴി ഉത്തർപ്രേദേശിലേക്കും ബീഹാറിലേക്കും തിരിച്ചു പോയ അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്തവരുടെ കൂട്ടത്തിൽ ഇദ്ദേഹം ഉൾപ്പെട്ടിരുന്നു. ഖന്ദ്വയിൽ ഇതുവരെ 271 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 17 പേർ മരിച്ചു. മധ്യപ്രദേശിൽ 9600 പേരിലാണ് കൊവിഡ് രോഗബാധ. 400 പേരാണ് മരിച്ചത്. കൊവിഡ് മൂലം സംസ്ഥാനത്ത് ഏറ്റവുമധികം ദുരിതത്തിലായ സ്ഥലമാണ് ഇൻഡോർ. 3800 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.