കൊട്ടാരക്കര : കൊട്ടാരക്കരയില്‍ സപ്ളൈകോ ഗോഡൗണിൽ രണ്ടായിരം ചാക്ക് പഴകിയ അരി വൃത്തിയാക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടി. ഉപയോഗിച്ച് കൂടാത്ത രാസ വസ്തുക്കള്‍ ഉപയോഗിച്ചാണ് അരി വൃത്തിയാക്കുന്നതെന്ന് കണ്ടെത്തി. വൃത്തിയാക്കിയത്തിനു ശേഷം അരി പുതിയ ചാക്കുകളിലാക്കി വിദ്യാലയങ്ങൾക്ക് നൽകാനായിരുന്നു ശ്രമമെന്ന് ആരോപണം.
വിവരം രഹസ്യമായി പുറത്തെത്തിയതോടെ ഇന്ന് രാവിലെ ബി.ജെ.പി പ്രവർത്തകരും നാട്ടുകാരും അപ്രതീക്ഷിതമായി ഗൗഡൗണിലേക്ക് ഇരച്ചുകയറുകയും കൈയ്യോടെ പിടികൂടുകയും ആയിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസുമെത്തി. ഇത് വൃത്തിയാക്കാനും വിദ്യാലയങ്ങളിൽ വിതരണം ചെയ്യാനും സപ്ളൈ കോ ഡിപ്പോയ്ക്ക് ലഭിച്ച ഉത്തരവടക്കം പരിശോധിച്ച ശേഷം ഉദ്യോഗസ്ഥരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
2017 ൽ എത്തിയ അരിയാണ് ഇവിടെ പുഴുവരിച്ച നിലയിൽ ചാക്കുകളിലുള്ളത്. ഇവ പൊട്ടിച്ച് അരിച്ചെടുത്തശേഷം വിഷം തളിച്ചാണ് കൃമികീടങ്ങളെ നശിപ്പിച്ചുവന്നിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഇതിനായി നിയോഗിച്ചിരുന്നത്. ആഴ്ചകളായി അരി വൃത്തിയാക്കൽ അതിഥി തൊഴിലാളികള്‍ ഡിപ്പോയില്‍ എത്തുന്നുണ്ടായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന് ബി.ജെ.പി കൊട്ടാരക്കര നഗരസഭാ സമിതി ആവശ്യപ്പെട്ടു