ന്യൂഡൽഹി: രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി കണക്കുകൾ. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ 7.38 ലക്ഷം പേർ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‌ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്‌ലൈൻ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു . 2022-23 വർഷത്തെ ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ (എച്ച്എൽആർഎൻ) കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായി. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒഴിപ്പിക്കൽ വർഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.
ചേരി ഒഴിപ്പിക്കൽ, അനധികൃത നിർമാണം തകർക്കൽ, നഗരസൗന്ദര്യവൽക്കരണം തുടങ്ങിയ വിവിധ കാരണങ്ങളാണ് കുടിയൊഴിപ്പിക്കലിനായി സര്‍ക്കാറുകള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2023ൽ ഇത്തരത്തിൽ നിർബന്ധിത ഒഴിപ്പിക്കൽ നടന്ന പ്രധാന പ്രദേശങ്ങൾ ഇവയാണ്- മധ്യപ്രദേശിലെ ജിറാപൂർ ഗ്രാമം, ഉത്തർപ്രദേശിലെ പ്രയാഗ്‌രാജും സഹാറൻപൂരും, ഹരിയാനയിലെ നൂഹ്, ഡൽഹിയിലെ ജഹാൻഗിർപുരി. ഇവിടങ്ങളിലെ നിയമവിരുദ്ധ കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുള്ളവരുടെ കിടപ്പാടമാണ് ഈ പ്രദേശങ്ങളിൽ തകർത്തതെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു.