ദുബായ് : ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്കു യുഎഇ ഏർപ്പെടുത്തിയ വിലക്ക് ഇന്ന് അർധരാത്രി മുതല്‍ നിലവിൽ വരും. ഈ സാഹചര്യം മുതലാക്കി ചില വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് ഒന്നേകാൽ ലക്ഷം വരെ ഉയർത്തി. മൂന്നു ദിവസമായി എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ് പ്രസ്സ് ബുക്കിങ് സൈറ്റുകൾ ഡൗൺ ആയതും സ്ഥിതി വഷളാക്കി.
എയർ അറേബ്യ ഇന്ന് അധിക സർവീസുകൾ കൊച്ചിയിൽ നിന്ന് നടത്തുന്നുണ്ട്. ഷാർജയിലേക്കുള്ള 6 സർവീസുകളിൽ മൂന്നെണ്ണത്തിൽ ഇന്നലെ ഉച്ചയോടെ ടിക്കറ്റ് തീർന്നു. ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പെടുത്താൻ ചില കമ്പനികൾ ശ്രമിച്ചെങ്കിലും വ്യോമയാന വകുപ്പിന്റെ അനുമതി ലഭിച്ചില്ല. 48 മണിക്കൂർ കാലാവധിയുള്ള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതും കടമ്പയായി. നേപ്പാൾ വഴി ഗൾഫ് രാജ്യങ്ങളിലേക്ക് എത്താമെങ്കിലും 14 ദിവസം അവിടെ ക്വാറന്റീനിൽ കഴിയണം. അത്യാവശ്യങ്ങൾക്കു നാട്ടിൽ പോയവരാണ് യാത്രാവിലക്കിൽ വലയുന്നത്.