അബുദാബി: ജനുവരി ഒന്നു മുതൽ യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കുമെന്ന് അറിയിപ്പ്. നാല് മാസത്തെ പൊതുമാപ്പ് 31ന് അവസാനിക്കാനിരിക്കെയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റിയുടെ മുന്നറിയിപ്പ്. പൊതുമാപ്പ് ഉപയോഗിക്കാത്തവർ ഉടൻ നടപടി പൂർത്തിയാക്കി താമസം നിയമവിധേയമാക്കുകയോ അല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്നാണ് നിർദ്ദേശം. ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുന്നതിനാൽ വൈകിയെന്നു കരുതി നിയമലംഘകർ പൊതുമാപ്പിൽ നിന്ന് പിന്മാറരുതെന്നും അധികൃതർ അറിയിച്ചു.
ഈ മാസം 31ന് മുമ്പ് മുഴുവൻ നിയമലംഘകരും പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. അപേക്ഷകരുടെ തിരക്ക് കാരണം നവംബർ, ഡിസംബർ മാസങ്ങളിലേക്ക് പൊതുമാപ്പ് നീട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ 2 മാസങ്ങളിൽ അപേക്ഷകരുടെ എണ്ണം മുമ്പത്തേക്കാൾ കുറവായിരുന്നതിനാൽ പൊതുമാപ്പ് നീട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. പൊതുമാപ്പിൽ രാജ്യം വിടുന്നവർക്ക് ഏതു സമയത്തും പുതിയ വിസയിൽ തിരിച്ച് വരാം. ജനുവരി 1 മുതൽ ആരംഭിക്കുന്ന പരിശോധനയിൽ പിടിക്കപ്പെടുന്നവർ നിയമലംഘന കാലയളവിലെ പിഴ മുഴുവനും അടയ്ക്കേണ്ടിവരും . കൂടാതെ അവരെ വിലക്കേർപ്പെടുത്തി നാടുകടത്തുകയും ചെയ്യും. നിയമലംഘകർക്ക് താമസവും ജോലിയും നൽകുന്നവർക്ക് എതിരെയും നടപടിയുണ്ടാകും. പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവരിൽ 80 ശതമാനത്തിലേറെ പേർ യുഎഇയിൽ തന്നെ തുടരുന്നുണ്ട്. 20 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ട് പോയത്.