ദുബായ്: യു.എ.ഇ. യിൽ സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നിരക്ക് ഒരു ലക്ഷം കവിഞ്ഞതായി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ പൗരന്മാർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. തന്റെ സഹോദരനായ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നാഫിസ് പദ്ധതി ആരംഭിച്ചതിന് ശേഷം 70,000 പേർ സ്വകാര്യ മേഖലയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പൗരൻമാരെ ആകർഷിക്കാൻ ആനുകൂല്യങ്ങളാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അടുത്ത മൂന്ന് വർഷത്തിനകം പൗരന്മാർക്കായി 1,00,000 തൊഴിലവസരങ്ങൾ കൂടി സൃഷിക്കാനും യു.എ.ഇ. ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് സർക്കാർ ജോലിയിൽ മുൻഗണന നൽകുന്ന പുതിയ നയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്.