പന്തളം: പന്തളം പ്രൈവറ്റ് ബസ് സ്റ്റാന്റ് ഉദ്ഘാടനം യു.ഡി.എഫ് നേതാക്കളും കൗൺസിലർമാരും ബഹിഷ്കരിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാതെയും വേണ്ട സാങ്കേതിക അനുമതിയില്ലാതെയും തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഉദ്ഘാടന മാമാങ്കം നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. പ്രൈവറ്റ് ബസ് സ്റ്റാന്റിനായി ഒരുക്കിയ സ്ഥലത്തുള്ള ശൗചാലയം കെ.എസ്.ആർ.റ്റി.സിക്കു വേണ്ടി ജില്ലാ പഞ്ചായത്ത് നിർമ്മിച്ചതും കാത്തിരുപ്പു കേന്ദ്രം പഞ്ചായത്ത് വക മത്സ്യ മാർക്കറ്റ് സ്റ്റാളുകളും ആണ്. പദ്ധതിക്കുവേണ്ടി സർക്കാർ നൽകിയ പണത്തിൽ മുക്കാൽപങ്കും നഷ്ടപ്പെടുത്തി. തനതു ഫണ്ട് അനാവശ്യമായി ധൂർത്തടിക്കുകയായിരുന്നുവെന്നും യു.ഡി.എഫ് ആരോപിച്ചു.
പന്തളം നഗരസഭ ഓഫീസിലെ ശുചിമുറി മാലിന്യ ടാങ്ക് പൊട്ടി ദുർഗന്ധം വമിക്കുന്ന വെള്ളം നഗരസഭാ – കെ.എസ്.ഇ.ബി റോഡിലൂടെ പന്തളം ടൗണിലേക്ക് ഒഴികിയിട്ടും നഗരസഭയില്‍ മൂക്കുപൊത്തിയിരുന്ന് ജോലി ചെയ്യുകയാണ് ഉദ്യോഗസ്ഥര്‍. ഈ സാഹചര്യത്തിലാണ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ഘാടന മാമാങ്കവുമായി നടക്കുന്നതെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.ആർ വിജയകുമാർ, കൗൺസിലർമാരായ പന്തളം മഹേഷ്, സുനിതാ വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ പറഞ്ഞു.





























