തിരുവനന്തപുരം : യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മൻചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ കാര്യത്തിൽ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നൽകുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. സാഹചര്യം മനസിലാക്കി ഘടകകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പുതുമുഖങ്ങൾക്കും വനിതകൾക്കും സ്ഥാനാർത്ഥി പട്ടികയിൽ പ്രാതിനിധ്യമുണ്ടാകും. മകൻ ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയാകില്ല. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പതിനാല് ജില്ലകളിലും വ്യക്തമായ വിലയിരുത്തലുകൾ നടത്തി. വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.