തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ മാറ്റണമെന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ആവശ്യത്തെ മുസ്ലിം ലീഗ് പരോക്ഷമായി പിന്തുണച്ചേക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബലമായ സംഘടനാ സംവിധാനമാണെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ് രംഗത്ത് വരുന്നത് ഈ സാഹചര്യത്തിലാണ്. കെപിസിസിയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്നത് യുഡിഎഫിന് അനുകൂലമായ സാമുദായിക സമവാക്യത്തെ ബാധിക്കുമെന്നാണ് ലീഗ് വിലയിരുത്തല്‍.
തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിനാണെന്ന നിലപാടില്‍ മുന്നണിയിലെ മറ്റുഘടക കക്ഷികളും രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗിന്റെ അതൃപ്തി പരസ്യമാക്കുന്നത്. ഫലത്തില്‍ ഇത് കെപിസിസിയ്‌ക്കെതിരായ കുറ്റപത്രമാണ്. ന്യൂനപക്ഷങ്ങളെ അടുപ്പിക്കുന്ന നേതൃത്വം കോണ്‍ഗ്രസിനുണ്ടാകണമെന്നാണ് ആവശ്യം. ഉമ്മന്‍ ചാണ്ടി നേതൃത്വത്തില്‍ സജീവമാകണമെന്ന ആവശ്യം അവര്‍ മുമ്പോട്ട് വച്ചേക്കും. കെപിസിസി അധ്യക്ഷനായി നിയമസഭാ തെരഞ്ഞെടുപ്പ പ്രചരണത്തിന്റെ ചുക്കാന്‍ ഉമ്മന്‍ ചാണ്ടി ഏറ്റെടുക്കണമെന്നാണ് ലീഗിന്റെ ആവശ്യം.
ഗ്രൂപ്പുകളാണ് കോണ്‍ഗ്രസിനെ മുമ്പോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ട് തന്നെ എ – ഐ ഗ്രൂപ്പിന് അതീതനായ വ്യക്തി കെപിസിസിയില്‍ നിന്നാല്‍ അത് സംഘടനാ സംവിധാനത്തെ ബാധിക്കും. അണികളുള്ള ഗ്രൂപ്പുകാര്‍ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ല. ഫണ്ട് പിരിവു പോലും മുടങ്ങും. ഇതെല്ലാം കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തദ്ദേശത്തില്‍ നേതാക്കള്‍ തമ്മിലടിക്കുകയും ചെയ്തു. നയപരമായ കാര്യങ്ങളില്‍ പോലും ഐക്യമുണ്ടായില്ല. ഇതാണ് തോല്‍വിക്ക് കാരണമെന്നാണ് ലീഗ് വിലയിരുത്തല്‍. പ്രത്യക്ഷത്തില്‍ നേതൃമാറ്റമെന്ന ആവശ്യം ലീഗ് ചര്‍ച്ചയാക്കില്ല. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ അടക്കം കാര്യങ്ങള്‍ ബോധ്യപ്പെടുത്തും.
മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കാനായെങ്കിലും കോണ്‍ഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളില്‍ കാര്യമായ വോട്ടുചോര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിര്‍ത്താനുള്ള സംഘനാസംവിധാനം കോണ്‍ഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നും ലീഗ് വിലയിരുത്തുന്നു. മധ്യകേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ക്രൈസ്തവരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഇത് തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മുന്‍നിരയിലെ സ്ഥാനം അനിവാര്യമാണെന്നും ലീഗ് കണക്കു കൂട്ടുന്നു.
തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാക്കള്‍ യോഗം ചേര്‍ന്നു. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.കെ.മുനീര്‍, പി.വി.അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. കേരളാ കോണ്‍ഗ്രസിനെ പിണക്കിയത് വലിയ വീഴ്ചയായി. ഇതാണ് തോല്‍വി കനത്തതാക്കിയത്. ഈ സാഹചര്യത്തില്‍ ക്രൈസ്തവ വോട്ടുകള്‍ യുഡിഎഫിനോട് അടുപ്പിക്കാന്‍ അടിയന്തര ഇടപെടല്‍ വേണം. ഇതിന് ഉമ്മന്‍ ചാണ്ടി കൂടുതല്‍ സജീവമാകണമെന്നാണ് ലീഗിന്റെ ആവശ്യം. ഇക്കാര്യെല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിക്കും.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിന്റെ പങ്ക് സംബന്ധിച്ച് ലീഗിന് കടുത്ത അതൃപ്തിയാണുള്ളത്. അതേ സമയം മുന്നാക്ക സംവരണ വിഷയത്തില്‍ ലീഗ് എടുത്ത നിലപാട് മുന്നണിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന നിലപാട് കോണ്‍ഗ്രസിനുമുണ്ട്. മുന്നോക്ക വോട്ടുകളെ യുഡിഎഫില്‍ നിന്ന് ഇതുകാരണം അകറ്റിയെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന്റെ പശ്ചാത്തലത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഏത് രീതിയില്‍ ബാധിച്ചുവെന്നും മുസ്ലിംലീഗും സ്വയം വിലയിരുത്തുന്നുണ്ട്.
ഇതിനിടെ കടുത്ത നിലപാടുമായി ആര്‍എസ്‌പിയും രംഗത്തെത്തി. മുന്നണിയില്‍ ഈ രീതിയില്‍ തുടരേണ്ടതില്ല എന്നതാണ് ആര്‍എസ്‌പിയിലെ പൊതുവികാരം. വിശ്വസ്തതയുള്ള നേതാക്കള്‍ കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്ക് വരണമെന്നാണ് ആര്‍എസ്‌പിയുടെ ആവശ്യം. ഇതും ഉമ്മന്‍ ചാണ്ടിക്ക് വേണ്ടിയുള്ള മുറവിളിയാണ്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റണമെന്ന് ആരും ആവശ്യപ്പെടില്ല. ചെന്നിത്തലയെ മാറ്റുന്നത് മുന്നോക്ക വിഭാഗത്തെ പിണക്കുമെന്ന ചിന്തയും യുഡിഎഫ് ഘടകകക്ഷികള്‍ക്കുണ്ട്.
കോണ്‍ഗ്രസിന്റെ സംഘടനാ ദൗര്‍ബല്യമാണ് മുസ്ലിം ലീഗിനെ പ്രതിസന്ധിയിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് പോയതോടെ മധ്യ കേരളത്തില്‍ യുഡിഎഫ് തകര്‍ന്നുവെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഇനി യുഡിഎഫില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനാണ് ലീഗിന്റെ തീരുമാനം. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ല. ഞെട്ടിക്കാതെയും അമ്പരപ്പിക്കാതെയും മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളില്‍ വിജയ കൊടി പാറിച്ചു. എന്നാല്‍ കോണ്‍ഗ്രസിന് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും അടിതെറ്റി. ബിജെപിയുടെ മുന്നേറ്റവും കോണ്‍ഗ്രസിന്റെ വോട്ടുകുറച്ചു. തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും തൃശൂരിലും ഇത് പ്രതിഫലിച്ചു. പാര്‍ട്ടി ശക്തികേന്ദ്രങ്ങളെല്ലാം ഈ തിരഞ്ഞെടുപ്പിലും ലീഗ് കോട്ടകെട്ടി കാത്തുവെന്നത് യുഡിഎഫില്‍ ലീഗിന്റെ അപ്രമാദിത്തം ഊട്ടിയുറപ്പിക്കുകയുമാണ്. ഒരു വിവാദവും ലീഗിനെ ബാധിക്കുന്നില്ല. സീറ്റ് കൂടുകയും ചെയ്തു.
വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് വിവാദമായെങ്കിലും പ്രായോഗിക രാഷ്ട്രീയത്തില്‍ അത് നേട്ടമായി. അതേസമയം, കോണ്‍ഗ്രസ് ഭരിച്ചിരുന്ന നിലമ്പൂര്‍ നഗരസഭയില്‍ സീറ്റുകള്‍ നഷ്ടപ്പെട്ടതാണ് ഏക കല്ലുകടി. ഇതിന് കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കുകളാണ്. മലപ്പുറത്ത് കഴിഞ്ഞതവണ വെല്ലുവിളിയായി മാറിയ ‘സാമ്പാര്‍ മുന്നണി’കളെ പൊളിക്കാന്‍ കഴിഞ്ഞതാണ് ലീഗിന്റെ ഇത്തവണത്തെ നേട്ടം. 57 പഞ്ചായത്തില്‍നിന്ന് 73 പഞ്ചായത്തിലേക്ക് യുഡിഎഫ് സാമ്രാജ്യം വികസിപ്പിച്ചു. 51 യുഡിഎഫും ആറെണ്ണം ലീഗ് ഒറ്റയ്ക്കും ഭരിച്ചവയാണ്.
മുസ്ലിം ലീഗിന്റെ ചുമതല എല്ലാ അര്‍ത്ഥത്തിലും പികെ കുഞ്ഞാലിക്കുട്ടിക്ക് പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ നല്‍കിയിരുന്നു. ഇതും ഫലം കണ്ടുവെന്നാണ് വിലയിരുത്തല്‍. വിവിധ മുസ്ലിം ഗ്രൂപ്പുകളെ യുഡിഎഫിന് കീഴില്‍ കുഞ്ഞാലിക്കുട്ടി അണിനിരത്തി. മുക്കം നഗരസഭയില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്കിനും എല്‍ഡിഎഫിനും ലഭിച്ചത് 15 വീതം സീറ്റുകള്‍. ജമാഅത്തെ ഇസ്ലാമിയുടെ ശക്തി കേന്ദ്രമായ കൊടിയത്തൂരിലും യുഡിഎഫ് നേട്ടമുണ്ടാക്കി. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ തന്ത്രങ്ങളും മികവാണ്. കോണ്‍ഗ്രസ് ചില കല്ലുകടിയുണ്ടാക്കി. വെല്‍ഫയര്‍ പാര്‍ട്ടിയെ പരസ്യമായി തള്ളി പറഞ്ഞു. ഇതു സംഭവിച്ചില്ലായിരുന്നില്ലെങ്കില്‍ ഇനിയും വോട്ട് കൂടുമായിരുന്നു.
മലപ്പുറത്തെ കൂട്ടിലങ്ങാടി പഞ്ചായത്തിലും വെല്‍ഫെയര്‍ കൂട്ടുകെട്ട് യുഡിഎഫിനെ തുണച്ചു. എന്നാല്‍, കുറ്റ്യാടി മേഖലയില്‍ പരീക്ഷണം കാര്യമായി ഏശിയില്ല. വയനാട്ടിലെ ലീഗ് കോട്ടകളും കരുത്തുകാട്ടി. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യുഡിഎഫിനെ താങ്ങിനിര്‍ത്തിയതു ലീഗാണ്. കാസര്‍കോടിന്റെ ഗ്രാമീണമേഖലകളില്‍ കമറുദ്ദീന്‍ പ്രശ്നം ചില വാര്‍ഡുകളെ ബാധിച്ചെങ്കിലും നഗരസഭകളിലടക്കം ലീഗ് കോട്ടകള്‍ കാക്കാന്‍ കഴിഞ്ഞു. ഇതും ആശ്വാസമാണ്. ഇതൊന്നും ഇല്ലായിരുന്നുവെങ്കില്‍ കാസര്‍കോടും കോണ്‍ഗ്രസ് മുന്നണി തകര്‍ന്നടിയുമായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫില്‍ കൂടുതല്‍ കരുത്ത് ലീഗിന് കൈവരും.