ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം അംഗങ്ങളെ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധക്കാർ വളഞ്ഞതായി റിപ്പോർട്ട്. പോർട്‌സ്മൗത്തിലുള്ള മാരിയറ്റ് ഹോട്ടലിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങൾ. ചൊവ്വാഴ്ച വൈകുന്നേരം വിദേശ പൗരന്മാർ ബസിൽ എത്തിയെന്ന പ്രചാരണത്തെ തുടർന്ന് നിരവധിയാളുകൾ ഹോട്ടലിന് പുറത്ത് തടിച്ചുകൂടുകയായിരുന്നു. വിവരമറിഞ്ഞ് വൈകുന്നേരം 6:30-ഓടെ പോലീസ് സ്ഥലത്തെത്തുകയും, ഹോട്ടലിൽ ഉള്ളത് അഭയാർഥികളല്ല, മറിച്ച് പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. റിഫോം കൗൺസിലർ ജോർജ്ജ് മാഡ്ജ്വിക് ഹോട്ടൽ അധികൃതരുമായും പാകിസ്ഥാൻ ടീം കോച്ചുമായും സംസാരിച്ച് സാഹചര്യം മനസ്സിലാക്കി.
തുടർന്ന് അദ്ദേഹം പ്രതിഷേധക്കാരെ സമീപിക്കുകയും, അവർ തെറ്റായ സംഘത്തെയാണ് ലക്ഷ്യമിട്ടതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടർന്ന് മിനിറ്റുകൾക്കുള്ളിൽ പ്രതിഷേധക്കാർ മടങ്ങിപ്പോകുകയായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ഹാംപ്‌ഷെയർ കോൺസ്റ്റാബുലറി അറിയിച്ചു. ബസിൽ നിന്ന് ആളുകൾ ഇറങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ഇത്തരം ഒരു തെറ്റിദ്ധാരണയ്ക്ക് കാരണമായതെന്ന് ജോർജ്ജ് മാഡ്ജ്വിക് പറഞ്ഞു. വ്യാജ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ നടന്ന സംഭവത്തെ പോർട്‌സ്മൗത്ത് എം.പി അമാൻഡ മാർട്ടിൻ വിമർശിച്ചു. സംഭവത്തെത്തുടർന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) പാകിസ്ഥാൻ ടീം അംഗങ്ങളുടെ സുരക്ഷയും ക്ഷേമവും അന്വേഷിക്കുകയും ബാക്കി പര്യടനത്തിനായുള്ള സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്.































