ഇസ്‌ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ പതിവ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ അജ്ഞാതരായ തോക്കുധാരികൾ നടത്തിയ വെടിവെപ്പിൽ മുതിർന്ന ഉദ്യോഗസ്ഥനടക്കം രണ്ട് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു ഉദ്യോഗസ്ഥന് ഗുരുതരമായി പരുക്കേറ്റതായി അധികൃതർ അറിയിച്ചു. അഫ്ഗാൻ അതിർത്തിയോടു ചേർന്നുള്ള ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ മൊഹ്മന്ദ് ജില്ലയിലാണ് ഇന്നലെ രാത്രി ഭീകരർ പോലീസ് സംഘത്തെ ഒളിഞ്ഞിരുന്ന് ആക്രമിച്ചത്. ലോവർ മൊഹ്മന്ദ് സബ്ഡിവിഷനിലെ മച്നി അക്രാബ് ദാഗ് പ്രദേശത്ത് വെച്ചാണ് അജ്ഞാതരായ അക്രമികൾ പോലീസ് മൊബൈൽ പട്രോളിങ് വാഹനത്തിനു നേരെ അപ്രതീക്ഷിതമായി വെടിയുതിർത്തത്.
വെടിവെപ്പിൽ ഒരു അഡീഷണൽ സ്റ്റേഷൻ ഹൗസ് ഓഫിസറും ഹെഡ് കോൺസ്റ്റബിളുമാണ് സംഭവസ്ഥലത്ത് മരിച്ചത്. പോലീസ് വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും പരുക്കേറ്റ കോൺസ്റ്റബിളിനെയും ഉടൻ റൂറൽ ഹെൽത്ത് സെന്ററിലേക്ക് മാറ്റി. പ്രാഥമിക ചികിത്സയ്ക്കു ശേഷം പരുക്കേറ്റ ഉദ്യോഗസ്ഥനെ വിദഗ്ധ ചികിത്സയ്ക്കായി പെഷവാറിലെ ആശുപത്രിയിലേക്കു റഫർ ചെയ്തു.






























