ദുബായ് : ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാക്കി വീണ്ടും മഴ മുന്നറിയിപ്പ്. ബുധനാഴ്ച വൈകീട്ട് മുതൽ വ്യാഴം വൈകുന്നേരംവരെ കനത്ത മഴയുണ്ടാകുമെന്ന അറിയിപ്പിനെത്തുടർന്ന് ഏത് സാഹചര്യവും നേരിടാൻ പൂർണസജ്ജമായിരിക്കുകയാണ് യു.എ.ഇ. എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ.) അധികൃതർ. മുൻകരുതൽ നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം, നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി, മറ്റ് സർക്കാർ ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ ഒന്നിലേറെ യോഗങ്ങളും അധികൃതർ വിളിച്ചുചേർത്തിരുന്നു.
പൊതുജനങ്ങൾ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും ആഭ്യന്തരമന്ത്രാലയം അഭ്യർഥിച്ചു. ഖത്തറിലും ബുധനാഴ്ചമുതൽ കനത്തമഴയ്ക്ക് സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സൗദി അറേബ്യയിൽ കനത്തമഴ തുടരുകയാണ്. വെള്ളിയാഴ്ചവരെ മഴ തുടരുമെന്നാണ് വിവരം. മദീന, മക്ക, ജിദ്ദ, ബാഹ, നജ്റാൻ, ജിസാൻ, ഖസീം ഖസീം, ജൗഫ്, ഹായിൽ, തബൂക്ക്, വടക്കൻ അതിർത്തികൾ, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പുണ്ട്.