ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും പത്രപരസ്യം നൽകി പതഞ്ജലി ആയുർവേദ. ആദ്യംനൽകിയ പരസ്യം പര്യാപ്തമല്ലെന്ന് കോടതി വ്യക്തമാക്കിയതിനേത്തുടർന്നാണ് വീണ്ടും പരസ്യംനൽകാൻ പതഞ്ജലി നിർബന്ധിതമായത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ പതഞ്ജലി കഴിഞ്ഞ ദിവസം മാപ്പുപറഞ്ഞുകൊണ്ട് പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. എന്നാൽ, ഈ പരസ്യം വളരെ ചെറുതാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളോടെ പതജ്ഞലി നൽകിയിരുന്ന പരസ്യത്തിന്റെ അത്രയും വലിപ്പത്തിലായിരിക്കണം മാപ്പുപറഞ്ഞുകൊണ്ടുള്ള പരസ്യമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പപേക്ഷിച്ചുകൊണ്ടുള്ള പുതിയ പരസ്യം ബുധനാഴ്ചത്തെ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. നിരുപാധികം പരസ്യമായി മാപ്പ് പറയുന്നു. തെറ്റിദ്ധരിപ്പിക്കുംവിധത്തിൽ പരസ്യം നൽകിയതിൽ മാപ്പുചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായപ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല- എന്നാണ് പരസ്യത്തിൽ പറയുന്നത്.
കോടതിയലക്ഷ്യ കേസില്‍ മാപ്പുപറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രീം കോടതി നേരത്തെ നിർദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായി പതഞ്ജലിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍, ഈ പരസ്യം സുപ്രീം കോടതിയില്‍ ചൊവ്വാഴ്ച ഫയല്‍ ചെയ്തതതിനാല്‍ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി പറഞ്ഞു.