റാന്നി: വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. പതിനേഴ് ഏക്കർ കോളനിയില്‍ ശോഭാലയത്തില്‍ രാജ്കുമാർ എന്നയാളുടെ വീടിന് നേരെയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആക്രമണമുണ്ടായത്. ആക്രമണ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. അജ്ഞാതർ വീടിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം മുറിക്കുള്ളിൽ തീയിടുകയായിരുന്നു. സംഭവത്തിൽ വീട്ടു ഉപകരണങ്ങൾ ഉൾപ്പെടെ വീട് ഭാഗികമായി കത്തിനശിച്ചു. വീട്ടിലെ പട്ടിയുടെ കുര കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വീട് കത്തുന്നത് കണ്ടത്. ഉടൻ തന്നെ തീ അണയ്‌ക്കാനുള്ള നടപടി തുടങ്ങി.
വീട്ടിലുള്ളവർ ആറന്മുളയിലെ ബന്ധു വീട്ടിൽ പോയിരിക്കുകയായിരുന്നു. അതേസമയം തനിക്ക് ശത്രുക്കൾ ഇല്ലെന്നാണ് വീട്ടുടമ രാജ്‌കുമാർ പറയുന്നത്. ഇയാളുടെ കാർ രണ്ട് മാസം മുൻപ് തീപിടിച്ചു നശിച്ചിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. തുടർന്ന് പെരുനാട് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് സിസിടിവികള്‍ ഇല്ലാത്തത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്ത് പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ സിഗ്നലുകളും പ്രധാന റോഡുകളിലെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. സംഭവസ്ഥലം അഡ്വ. പ്രമോദ് നാരായൺ എംഎൽഎ സന്ദർശിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ച് വേണ്ട തെളിവെടുപ്പ് നടത്തി കുറ്റക്കാരൻ എത്രയും വേഗം കണ്ടെത്താൻ നടപടി സ്വീകരിക്കാൻ എംഎൽഎ പ്രത്യേക നിർദ്ദേശം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ എൻ യശോധരൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, ലോക്കൽ സെക്രട്ടറി ബെഞ്ചമിൻ ജോസ് ജേക്കബ്, ദളിത് ഫ്രണ്ട് നേതാവ് എം സി ജയകുമാർ , സഞ്ജു ഗോപാൽ, കെ കെ രാജീവ് എന്നിവർ എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു