തിരുവനന്തപുരം : കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എകെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ നടത്തിയതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ മന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം നേരിൽ കണ്ട് മന്ത്രിയെ സമർപ്പിച്ചതാണ്.
ചർച്ചകൾ സൗഹൃദപരമായിരുന്നെങ്കിലും ഫലം മുണ്ടായിട്ടില്ല. കാട്ടുപന്നിയും കുരങ്ങനും എല്ലാം ഷെഡ്യൂൾ ഒന്നിലാണ്, ഇതിൽ മാറ്റമുണ്ടാകണം. കേന്ദ്ര മന്ത്രി നേരത്തെ കേരളം സന്ദർശിക്കാമെന്ന് തനിക്ക് വാക്കു നൽകിയിരുന്നു. പക്ഷേ പിന്നീട് സന്ദർശനം ഉണ്ടായില്ല. ഇപ്പോൾ സന്ദർശിക്കുമെന്ന് പറയുന്നതും നേരത്തെ പറഞ്ഞതുപോലെ ആകുമോയെന്ന് തനിക്ക് ആശങ്കയുണ്ട്. ആവശ്യമായ എല്ലാ കാര്യങ്ങളും മന്ത്രിയെ ധരിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമാണെന്നും മന്ത്രി വ്യക്തമാക്കി.