ന്യൂഡൽഹി: കോവിഡ് വാക്സിനുകളും ഹൃദയാഘാതം മൂലമുള്ള പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ടു. ജീവിതശൈലിയും നിലവിലുള്ള രോഗാവസ്ഥയുമാകാം കാരണമെന്നാണ് ഐസിഎംആർ, ഡല്‍ഹി എയിംസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. 18നും -45 വയസിനുമിടയിൽ പ്രായമുള്ളവരിലെ മരണവുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കോവിഡ് വാക്സിൻ പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നുവെന്ന പ്രചാരണം തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
‘കോവിഡിനു ശേഷമുള്ള മുതിർന്നവരിലെ പെട്ടെന്നുള്ള മരണങ്ങളെക്കുറിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും എയിംസും നടത്തിയ വിപുലമായ പഠനങ്ങളില്‍ കോവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ഒരു ബന്ധവുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ കോവിഡ്-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും നടത്തിയ പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ അപൂർവമായി മാത്രമേ ഉണ്ടാകൂ’; കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.