തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനത്തിന് രണ്ട് പടുകൂറ്റന്‍ കപ്പലുകള്‍ കേരളത്തിന് വാഗ്ദാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇതിനുള്ള പദ്ധതിനിര്‍ദേശം സമര്‍പ്പിക്കാന്‍ തിരുവനന്തപുരത്തെ ഫിഷ്നെറ്റ് ഫാക്ടറി സന്ദര്‍ശിക്കാന്‍ എത്തിയ അമിത് ഷാ മത്സ്യഫെഡിന് നിര്‍ദേശം നല്‍കി. മത്സ്യഫെഡിന് കീഴില്‍ മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന വലനിര്‍മാണ ഫാക്ടറി സന്ദര്‍ശിക്കവേയാണ് അമിത്ഷാ ചില പദ്ധതി നിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അനുവദിക്കാമെന്ന് ഉറപ്പു നല്‍കിയത്.
പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി വിലവരുന്ന 10 മത്സ്യബന്ധന കപ്പലുകള്‍ക്ക് നേരത്തേ അനുമതി ലഭിച്ചിരുന്നു. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് എൻസിഡിസി അനുവദിക്കുന്ന വായ്പയുടെ പലിശ കുറയ്ക്കുന്ന കാര്യത്തില്‍ ആറുമാസത്തിനകം തീരുമാനമെടുക്കും. മത്സ്യഫെഡിന്റെ ഫാമുകളില്‍ ടൂറിസം വികസനത്തിനുള്ള പദ്ധതിയുടെ ഭാഗമായി മൂന്ന് പുതിയ ഫിഷ് നെറ്റ് ഫാക്ടറികള്‍ സ്ഥാപിക്കുന്നതിന് ധനസഹായവും അദ്ദേഹം ഉറപ്പു നല്‍കി.





























