ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതവഹിച്ച നിതി ആയോഗ് യോഗത്തില്‍ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി നിർമല സീതാരാമൻ. മൈക്ക് ‘മ്യൂട്ട്’ ചെയ്തുവെന്നും അഞ്ച് മിനിറ്റില്‍കൂടുതല്‍ യോഗത്തില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും മമത പറയുന്നത് കള്ളമാണെന്നും മന്ത്രി പറഞ്ഞു. നിതി ആയോഗ് യോഗത്തിൽ മമത പങ്കെടുത്തിരുന്നു. എല്ലാവരും അവരെ കേട്ടു. ഓരോ മുഖ്യമന്ത്രിക്കും കൃത്യമായ സമയം അനുവദിച്ചിരുന്നു. അത് മുന്നിലുണ്ടായിരുന്ന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്തുവെന്ന തരത്തിൽ അവർ മാധ്യമങ്ങളോട് പറയുന്നത് തീർത്തും തെറ്റായ കാര്യമാണ്.
ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പുതിയ ആഖ്യാനങ്ങൾ സൃഷ്ടിക്കുന്നതിന് പകരം സത്യം പറയാൻ അവർ തയ്യാറാകണം. ക്രമമനുസരിച്ച് ഉച്ചഭക്ഷണത്തിന് ശേഷമായിരുന്നു മമതാ ബാനർജിയുടെ സംസാരിക്കാനുള്ള ഊഴം. എന്നാൽ, നേരത്തെ മടങ്ങണമെന്ന് അവർ അഭ്യർഥിച്ചതിന്റെ പശ്ചാത്തലത്തിൽ അവർ ഏഴാമതായി സംസാരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.