തിരുവനന്തപുരം : ഭയപ്പാടും വിമര്‍ശനങ്ങളുമല്ല, ഒറ്റക്കെട്ടായി പ്രതിരോധനിര തീര്‍ത്ത് കൊറോണയെ കെട്ടുകെട്ടിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികളുമായി അടുത്തബന്ധം പുലര്‍ത്തിയ 129 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇവരുടെ പരിശോധനാഫലം നിര്‍ണായകമാണ്. രോഗബാധിതരായ റാന്നി സ്വദേശികള്‍ ഇതുവരെ വെളിപ്പെടുത്തിയ വിവരം അനുസരിച്ചാണ് ഇത്രയും പേരെ പ്രത്യേകനിരീക്ഷണത്തില്‍ വെച്ചിട്ടുള്ളത്. അവര്‍ പോയസ്ഥലങ്ങളും മറ്റും വെളിപ്പെടുത്താന്‍ മടിക്കുന്നതാണ് പ്രശ്‌നം. ഇറ്റലിക്കാരില്‍ നിന്ന് പകര്‍ന്നുവെന്ന് കരുതുന്നവരുടെ കാര്യത്തില്‍ ഏതായാലും രണ്ടാഴ്ചകൂടി കഴിയുമ്പോഴേക്കും കാര്യങ്ങള്‍ക്കു തീരുമാനമാകും.
പുതുതായി കൂടുതല്‍ രോഗികളുണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31 കഴിയുമ്പോഴേക്കും നിയന്ത്രണങ്ങളില്‍ അയവു വരുത്താനാകുമെന്നാണ് കരുതുന്നത്. എന്നാല്‍ പോസിറ്റീവ് കേസുകള്‍ വന്നാല്‍ അവരുമായി സമ്പർക്കമുളളവരെ കണ്ടെത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ നടത്തേണ്ടതായും വരും. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കും.
പൊതുഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം ഇല്ല. അങ്ങനെ വന്നാല്‍ ജനങ്ങളെ കുറെക്കൂടി പേടിപ്പിക്കാനേ അത് ഉപകരിക്കൂ. തീവണ്ടിയിലോ ബസിലോ ഉള്ള ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ തീവണ്ടിയില്‍ ആ കമ്പാർട്ട്മെന്‍റില്‍ വന്നവരെയും ആ ബസിലെ യാത്രക്കാരെയും നിരീക്ഷിച്ചാല്‍ മതിയാകും. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിയില്‍ തന്നെ ബസിലും തീവണ്ടിയിലുമൊക്കെ യാത്രക്കാര്‍ കുറഞ്ഞിട്ടുണ്ട്. ജനങ്ങളുടെ ആ പേടി മുതലെടുക്കാനാണ് ജനങ്ങളെ പേടിപ്പിക്കുന്നെന്ന് പ്രതിപക്ഷനേതാവ് പ്രസ്താവന നടത്തുന്നത്.
മാര്‍ച്ച് മൂന്നു മുതല്‍ വിദേശങ്ങളില്‍ നിന്ന് വരുന്നവരെയെല്ലാം പരിശോധിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ വിമാനങ്ങളില്‍ വരുന്നവരെ കൃത്യമായി കണ്ടെത്താനാകുന്നുണ്ട്. ബോധപൂര്‍വം ആരെങ്കിലും പോയാല്‍ ഒന്നും ചെയ്യാനാകില്ല. മറ്റു സ്ഥലങ്ങളില്‍ ഇറങ്ങി തീവണ്ടികളിലും മറ്റും വരുന്നവരുണ്ടോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. അതുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓരോ വാര്‍ഡിലും ഇത്തരത്തില്‍ എത്തിയവരെക്കുറിച്ചുള്ള വിവരം ശേഖരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്. വിദേശത്തുനിന്നെത്തുന്നവരെ കണ്ടെത്താനും ഈ രീതി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. വിദേശത്തുനിന്നെത്തിയ രോഗലക്ഷണങ്ങളുള്ളവരെ പ്രത്യേക നിരീക്ഷണത്തില്‍ വെയ്ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.