ന്യൂഡല്‍ഹി : രാജ്യത്ത് അണ്‍ലോക്ക് 3 അർദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. രാത്രി കര്‍ഫ്യൂ ഇന്നുമുതല്‍ ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ മാസം 31 വരെ ലോക്ക്ഡൗണ്‍ തുടരുമെന്നും അധികൃർ അറിയിച്ചു.
രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്ര യാത്രകൾ തുടരും. ജിംനേഷ്യങ്ങളും യോഗ പഠനകേന്ദ്രങ്ങളും ഓഗസ്റ്റ് 5 മുതൽ തുറക്കാം. അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ. മെട്രോ ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 വരെ തുറക്കില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാര്‍ക്കുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും. രാഷ്ട്രീയപരിപാടികള്‍ക്കും കായിക മത്സരങ്ങള്‍ക്കും വിനോദ പരിപാടികള്‍ക്കും മത-സാമുദായിക, സാംസ്‌കാരിക പരിപാടികള്‍ക്കുള്ള നിയന്ത്രണം തുടരും.
സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേല്‍ പ്രായമുള്ളവരും ആരോഗ്യ പ്രശ്‌നമുള്ളവരും, ഗര്‍ഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളില്‍ തന്നെ തുടരണം. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ നടത്താം. മാസ്കുകൾ വയ്ക്കുക എന്നതുൾപ്പെടെ എല്ലാ കോവിഡ് ചട്ടങ്ങളും പാലിച്ചിരിക്കണം.