കണ്ണൂർ : ജില്ലയിലെ തയ്യിലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ – പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് കണ്ടെത്തിയത്. ഒന്നര വയസ് മാത്രമാണ് വിയാന്റെ പ്രായം. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ശരണ്യയുടെ ബന്ധു ആരോപിച്ചു.
ഇന്നലെ രാത്രി വീട്ടിൽ ഉറക്കി കിടത്തിയ കുട്ടിയെ രാവിലെ കാണാതായെന്ന് കാട്ടി പ്രണവ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശരണ്യയുടെ ബന്ധു ആരോപിച്ചു. മൂന്ന് മണിക്ക് കുട്ടിക്ക് പാല് കൊടുത്ത് ഉറക്കിയതാണെന്നും ആറര മണിയോടെ കുട്ടിയെ കാണാതായെന്നുമാണ് പറയുന്നത്.
അകത്തുനിന്ന് പൂട്ടിയ വീട്ടിൽ നിന്ന് കുട്ടിയെ കാണാതാവാനുള്ള യാതൊരു സാധ്യതയുമില്ല. കുട്ടിയും പ്രണവും മുറിയിലും ഭാര്യ ശരണ്യ ഹാളിലുമാണ് കിടന്നത്. കുട്ടിയെ ശ്രദ്ധിക്കണമെന്ന് പറഞ്ഞതാണ്. നേരം വെളുക്കുന്നത് വരെ മുറിയുടെ വാതിൽ തുറന്നിട്ടില്ല. അപ്പോൾ പിന്നെ എങ്ങനെയാണ് കുട്ടിയെ കാണാതാവുക?” എന്നും ശരണ്യയുടെ ബന്ധുവായ യുവാവ് പറഞ്ഞു. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇയാൾ പറഞ്ഞു.